പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കി കേന്ദ്ര സര്‍ക്കാര്‍; പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത് 14 പേര്‍ക്ക്

ലോക്‌സഭ തിരഞ്ഞെടുപ്പ് പുരോഗമിക്കവേ രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കി കേന്ദ്ര സര്‍ക്കാര്‍. ആഭ്യന്തര മന്ത്രാലയം 14 പേര്‍ക്ക് നിയമപ്രകാരമുള്ള പൗരത്വ സര്‍ട്ടിഫിക്കറ്റുകളുടെ ആദ്യ സെറ്റ് വിതരണം ചെയ്തു. സിഎഎയ്‌ക്കെതിരായ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി.

കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ബല്ല അപേക്ഷകര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറി. 2019 ഡിസംബറില്‍ പാര്‍ലമെന്റ് നിയമം പാസാക്കിയിരുന്നു. തുടര്‍ന്ന് നാല് വര്‍ഷത്തിന് ശേഷമായിരുന്നു നിയമം നടപ്പാക്കുന്നതിനായി മാര്‍ച്ച് 11 ന് കേന്ദ്രം പൗരത്വ ഭേദഗതി നിയമത്തിനായുള്ള നിയമങ്ങള്‍ വിജ്ഞാപനം ചെയ്തത്.

ഡല്‍ഹി എംപവേര്‍ഡ് കമ്മിറ്റി കൃത്യമായ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം 14 അപേക്ഷകര്‍ക്ക് പൗരത്വം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതനുസരിച്ച് അപേക്ഷകര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കുകയായിരുന്നു. പൗരത്വ സര്‍ട്ടിഫിക്കറ്റുകളുടെ ആദ്യ സെറ്റാണ് ഇന്ന് വിതരണം ചെയ്തത്.

പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് മതപരമായ പീഡനങ്ങള്‍ കാരണം ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും ബുദ്ധമതക്കാര്‍ക്കും ജൈനര്‍ക്കും പാഴ്‌സികള്‍ക്കും ക്രിസ്ത്യാനികള്‍ക്കും പൗരത്വം നല്‍കുന്നതാണ് പൗരത്വ ഭേദഗതി ബില്ല്.