കശ്മീരില്‍ പിടിയിലായ തീവ്രവാദികൾ റിപ്പബ്ലിക് ദിനത്തിൽ ആക്രമണത്തിന് പദ്ധതി ഇട്ടിരുന്നു; തീവ്രവാദികളെ ഡൽഹിയിൽ എത്തിക്കാന്‍ ദേവീന്ദര്‍ വാങ്ങിയത് പന്ത്രണ്ട് ലക്ഷം രൂപ

ജമ്മു കശ്മീരില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ ദേവീന്ദര്‍ സിംഗിനൊപ്പം അറസ്റ്റിലായ തീവ്രവാദികള്‍  റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ  ആക്രമണം ആസൂത്രണം ചെയ്തിരുന്നതായി ഇന്റലിജൻസ് വൃത്തങ്ങള്‍. തീവ്രവാദികളെ ഡൽഹിയിൽ എത്തിക്കുന്നതിന് 12 ലക്ഷം രൂപ കൈപ്പറ്റിയതായി ചോദ്യം ചെയ്യലിൽ ദേവീന്ദർ സിംഗ് സമ്മതിച്ചെന്ന് ജമ്മു കശ്മീർ ഐജി അറിയിച്ചു. ബാനിഹാള്‍ തുരങ്കം കടക്കുന്നതിനാണ് ദേവീന്ദർ സിം​ഗ് ഭീകരരിൽ നിന്ന് പണം വാങ്ങിച്ചത്.

അതേസമയം, ദേവീന്ദര്‍ സിംഗ് അറസ്റ്റിലായ തീവ്രവാദികള്‍ക്ക് തന്റെ വീട്ടില്‍ താമസിക്കാന്‍ സൗകര്യം  ചെയ്തു കൊടുത്തിരുന്നതായി റിപ്പോര്‍ട്ട്. ശ്രീനഗറിലുള്ള ദേവീന്ദറിന്റെ വീട്ടിലാണ് തീവ്രവാദികള്‍ക്കായി താമസം ഒരുക്കിയത്.

മൂന്ന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദികള്‍ക്കൊപ്പമാണ് ദേവീന്ദര്‍ അറസ്റ്റിലായത്. ഡെപ്യുട്ടി പൊലീസ് സുപ്രണ്ട് പദവിയിലുള്ളയാളാണ് ഇയാള്‍. ശ്രീനഗര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു ഇയാള്‍ ജോലി ചെയ്തു വരികയായിരുന്ന ദേവീന്ദര്‍ പിടിയിലാകുമ്പോള്‍ കുല്‍ഗാം ജില്ലയിലെ വാന്‍പോ ചെക്ക് പോസ്റ്റ് വഴി ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാവ് നവീദ് ബാബുവിനൊപ്പം സഞ്ചരിക്കുകയായിരുന്നു. ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ ഇതര സംസ്ഥാന തൊഴിലാളികളായ 11 പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറയുന്നു. തെക്കന്‍ കാശ്മീരിലായിരുന്നു ആക്രമണം.

കഴിഞ്ഞ വർഷം ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം കിട്ടിയ പൊലീസ് ഓഫീസറാണ് അറസ്റ്റിലായ ദേവീന്ദര്‍ സിംഗ്.

കഴിഞ്ഞ വെള്ളിയാഴ്ച തീവ്രവാദികളെ ഷോപിയാനില്‍ നിന്നും വടക്കന്‍ കാശ്മീരിലേക്ക് കടത്താന്‍ ഇയാളാണ് കൂടെച്ചെന്ന് സഹായിച്ചത്. ഇവരെ ആര്‍മി ക്വാര്‍ട്ടേഴ്സിലുള്ള തന്റെ വാസസ്ഥലത്ത് താമസിപ്പിച്ചു. ഒരു രാത്രി മുഴുവനും ഇവര്‍ ആര്‍മി ക്വാര്‍ട്ടേഴ്സിലുണ്ടായിരുന്നു. ഹിസ്ബുള്‍ മുജാഹിദ്ദീന്റെ ഉന്നത കമാന്‍ഡറായ നവീദ് ബാബു, ഇര്‍ഫാന്‍, റാഫി എന്നിവരാണ് ദേവീന്ദര്‍ സിംഗിനൊപ്പം പിടിയിലായത്.

ശ്രീനഗറിലെ ബാദമി ബാഗ് കന്റോണ്‍മെന്റ് മേഖലയിലെ ദേവീന്ദര്‍ സിംഗിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഒരു എ കെ 47 റൈഫിളും രണ്ട് പിസ്റ്റലുകളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചിരുന്നു. തീവ്രവാദികള്‍ ഡല്‍ഹിയില്‍ പോകുന്നതിനിടെയാണ് അറസ്റ്റിലായത് . നാല് ദിവസത്തെ അവധിയിലായിരുന്നു ദേവീന്ദര്‍ സിംഗ്. പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതിയോടൊപ്പം ഡല്‍ഹിയില്‍ പോയി അവിടെ താമസിക്കാന്‍ ദേവീന്ദര്‍ സിംഗ് ആവശ്യപ്പെട്ടിരുന്നുവെന്ന് പിന്നീട് തൂക്കികൊല്ലപ്പെട്ട അഫ്‌സല്‍ ഗുരു വെളിപ്പെടുത്തിയിരുന്നു.