ബിഹാർ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ച് മഹാഗഡ്ബന്ധൻ. ആർജെഡി നേതാവ് തേജസ്വി യാദവിനെയാണ് മുഖ്യമന്ത്രി സ്ഥാനാർഥിയായി സഖ്യം തിരഞ്ഞെടുത്തത്. സഖ്യത്തിന്റെ സംയുക്ത സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. അതേസമയം പത്രസമ്മേളനത്തിന്റെ പോസ്റ്ററിൽ രാഹുൽ ഗാന്ധിയെ ഒഴിവാക്കി തേജസ്വി യാദവിനെ മാത്രമാണ് വെച്ചത്.
മഹാഗഡ്ബന്ധൻ സ്ഥാനാർത്ഥി നിർണയത്തിലും സീറ്റ് വിഭജനത്തിലും അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ കോൺഗ്രസ് നേതാവ് അശോക് ഗെഹ്ലോട്ട് യോഗത്തിനെത്തിയിരുന്നു. യോഗത്തിലാണ് സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി തേജസ്വി യാദവിനെ തിരഞ്ഞെടുത്തത്.
അതിനിടെ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് നിരീക്ഷകൻ അശോക് ഗെലോട്ട്, ബിഹാർ ചുമതലയുള്ള കൃഷ്ണ അല്ലവാരു എന്നിവരുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ തേജസ്വിയെയും മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിനെയും കണ്ട് സഖ്യത്തിലെ തർക്കങ്ങൾ പരിഹരിക്കാൻ ശ്രമിച്ചു. ബ്ലോക്ക് ഐക്യത്തിലാണെന്നും ശക്തമായ ഒരു ശക്തിയായി തിരഞ്ഞെടുപ്പിനെ നേരിടുമെന്നും എല്ലാ ആശയക്കുഴപ്പങ്ങളും പരിഹരിച്ചെന്നും ഗെലോട്ട് പറഞ്ഞു.
അതേസമയം പോസ്റ്ററിൽ രാഹുൽ ഗാന്ധിയെ ഒഴിവാക്കി തേജസ്വിയെ മാത്രം ഉൾപ്പെടുത്തിയതും വിവാദമായി. പോസ്റ്ററിൽ രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും വെട്ടിയതിൽ പരിഹാസവുമായി ബിജെപി രംഗത്തെത്തി. കോൺഗ്രസിനെ വിശ്വാസമില്ലാത്തതിനാലാണ് പോസ്റ്ററിൽ നിന്നൊഴിവാക്കിയതെന്നായിരുന്നു പരിഹാസം.







