ചൈനയ്ക്ക് താക്കീത്? അരുണാചലില്‍ ഇന്ന് ഇന്ത്യയുടെ വന്‍ വ്യോമാഭ്യാസം

ചൈനീസ് പ്രകോപനം നടന്ന അരുണാചല്‍ പ്രദേശില്‍ ഇന്ന് ഇന്ത്യയുടെ വന്‍ സൈനിക അഭ്യാസം ആരംഭിക്കും. സുഖോയ് ഉള്‍പ്പടെയുള്ള യുദ്ധവിമാനങ്ങള്‍ അണിനിരത്തി ആണ് ഇന്ത്യ സൈനിക അഭ്യാസം നടത്തുക. അതേസമയം തവാങ് മേഖലയിലെ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് ചൈനയും നീക്കങ്ങള്‍ ശക്തമാക്കി.

രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന അഭ്യാസത്തില്‍ റഫാല്‍, സുഖോയ് 30 എംകെഐ എന്നീ യുദ്ധവിമാനങ്ങളും ചീനൂക്, എംഐ 17 പോലെയുള്ള ഹെവി ലിഫ്റ്റ് ഹെലികോപ്റ്ററുകളും ഭാഗമാകും. കിഴക്കന്‍ വ്യോമസേന കമാന്‍ഡിന് കീഴിലെ മുഴുവന്‍ വ്യോമതാവളങ്ങളുടെയും തയാറെടുപ്പുകള്‍ പരിശോധിക്കുകയാണ് അഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നത്.

നേരത്തെ പ്രഖ്യാപിച്ചതാണെങ്കിലും ചൈനയ്ക്ക് മുന്നറിയിപ്പ് എന്നുതന്നെയാണ് വ്യോമാഭ്യാസത്തെ വിലയിരുത്തുന്നത്. അതേസമയം, സൈനികാഭ്യാസത്തിന്റെ പശ്ചാത്തലത്തില്‍ ചൈന ടിബറ്റിലെ വ്യോമ താവളങ്ങളില്‍ പോര്‍ വിമാനങ്ങള്‍ക്കായി പ്രത്യേക സ്ഥലവും തയ്യാറാക്കിയിട്ടുണ്ട്.

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാര കരാറുകള്‍ വര്‍ധിച്ചതായി കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം നവംബര്‍ മാസം വരെയുള്ള കണക്കുകള്‍ പ്രകാരം 9.56 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ ആണ് ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ നടന്നിട്ടുള്ളത്.

Read more

ഒക്ടോബര്‍ വരെ 5.69 ലക്ഷം കോടി രൂപയുടെ ഇടപാടുകള്‍ മാത്രമാണ് നടന്നത്. ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം നടക്കുന്നതിനിടെ ആണ് വ്യാപാര ഇടപാടുകളില്‍ 34% വര്‍ധനവ് ഉണ്ടായതായി കേന്ദ്ര സര്‍ക്കാര്‍ സഭയെ അറിയിച്ചത്.