നരേന്ദ്ര മോദിക്ക് ശേഷം യോഗി ആദിത്യനാഥ് ബി.ജെ.പിയുടെ ദേശീയ മുഖം

നരേന്ദ്രമോദിക്ക് ശേഷം യോഗി അദിത്യനാഥ് ബി ജെ പിയുടെ ദേശീയ മുഖമാകും. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കുന്ന ഉന്നത തല സംഘത്തില്‍ നരേന്ദ്രമോദി ഉള്‍പ്പെടുത്തിയ ഏക ബി ജെ പി മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്. ആഭ്യന്തര മന്ത്രി അമിത്ഷാ, ബി ജെ പി അധ്യക്ഷന്‍ ജെ പി നദ്ദ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ദേശീയ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് തുടങ്ങിയവരാണ് മറ്റ് നാല് നേതാക്കള്‍. ആര്‍ എസ് എസിന്റെ കൂടി അഭിപ്രായം കേട്ടശേഷമാണ് യോഗി അദിത്യ നാഥിനെ സമിതിയില്‍ ഉള്‍പ്പെടുത്തിയത്.ഇതോടെയാണ് മോദിക്ക് ശേഷം യോഗി ബി ജെ പിയെ നയിക്കുമെന്ന സൂചനകള്‍ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നുണ്ടായത്‌.

മോദിയും യോഗിയും തമ്മിലുള്ള ബന്ധം അത്ര നല്ലതൊന്നുമായിരുന്നില്ലങ്കിലും തങ്ങള്‍ പിന്തുണക്കുന്നത് യോഗി ആദിത്യനാഥിനെയാണെന്നാണ് ആര്‍ എസ് എസ് മോദിയോട് വ്യക്തമാക്കിയത്. ഇതോടെ മോദി യോഗിയെ അംഗീകരിക്കുകയായിരുന്നു. നരേന്ദ്രമോദിയെപ്പോലെ ആര്‍ എസ് എസ് പ്രചാരാകല്ലങ്കിലും ആര്‍ എസ് എസ് നേതൃത്വത്തിന് വളരെ താല്‍പ്പര്യമുള്ള നേതാവാണ് യോഗി ആദിത്യ നാഥ്. ആര്‍ എസ് എസ് പ്രചാരകന്‍മാരെ പോലെ തന്നെ കുടുംബജീവിതത്തില്‍ താല്‍പര്യമില്ലാതെ പ്രവര്‍ത്തനം നടത്തുന്ന നേതാവാണ് യോഗി ആദിത്യ നാഥ്.

2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം യോഗി ആദിത്യനാഥിനെ മറ്റൊരു നരേന്ദ്രമോദിയായി ഉയര്‍ത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ആര്‍ എസ് എസ് മുന്നോട്ടുപോകുന്നത്. 2029 ലെ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിക്ക് പകരം ആദിത്യ നാഥായിരിക്കും ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്നുറപ്പാക്കുന്ന വിധത്തിലാണ് അദ്ദേഹത്തെ ഉന്നതല സംഘത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.