ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥികളെ പരീക്ഷയെഴുതാന്‍ അനുവദിച്ചു; കര്‍ണാടകയില്‍ ഏഴ് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

കര്‍ണാടകയില്‍ ഹിജാബ് ധരിച്ച് സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചതിന് ഏഴ് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍. ഗഡഗ് ജില്ലയിലെ സിഎസ് പാട്ടില്‍ ഗേള്‍സ് സ്‌കൂളിലാണ് സംഭവം.

ഹിജാബ് ധരിച്ചു കൊണ്ട് എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ പെണ്‍കുട്ടികള്‍ക്ക് അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തത്. സിഎസ് പാട്ടീല്‍ ഗേള്‍സ്, ബോയ്‌സ് ഹൈസ്‌കൂളുകളിലെ അധ്യാപകരെയും രണ്ട് സെന്റര്‍ സൂപ്രണ്ടുമാരെയും ആണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

സ്‌കൂളുകളില്‍ ഹിജാബ് ധരിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം വിദ്യാര്‍ത്ഥികളുടെ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഹിജാബ് ഇസ്ലാം മതത്തിലെ അനിവാര്യ മതാചാരമല്ല. ഹിജാബ് നിയന്ത്രണം യുക്തിപരമാണെന്നും വിദ്യാര്‍ത്ഥികള്‍ അതിനെ എതിര്‍ക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. മാര്‍ച്ച് 15നാണ് കോടതി വിധി പുറപ്പെടുവിച്ചത്.

ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്. പരീക്ഷ ആയതിനാല്‍ ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും പരീക്ഷയും ഹിജാബും തമ്മില്‍ എന്താണ് ബന്ധമെന്നാണ് കോടതി ചോദിച്ചത്.