തമിഴ്‌നാട്ടിലെ തെക്കന്‍ ജില്ലകള്‍ പ്രളയഭീതിയില്‍; ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

തമിഴ്‌നാടിന്റെ തെക്കന്‍ ജില്ലകളില്‍ പ്രളയ ഭീതി തുടരുന്നു. നാല് തെക്കന്‍ ജില്ലകളിലാണ് ഇപ്പോഴും വെള്ളക്കെട്ട് അതിരൂക്ഷമായി തുടരുന്നത്. തിരുനെല്‍വേലി, തൂത്തുക്കുടി, കന്യാകുമാരി, തെങ്കാശി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തേനി, വിരുദുനഗര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുന്നു.

കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് തൂത്തുക്കുടി, തിരുനെല്‍വേലി ജില്ലകള്‍ക്ക് ഇന്ന് പൊതു അവധിയാണ്. കന്യാകുമാരി ജില്ലയില്‍ സ്‌കൂളുകള്‍ക്ക് മാത്രം അവധി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം വ്യോമസേന ഹെലികോപ്റ്ററും രക്ഷാപ്രവര്‍ത്തനത്തിനെത്തി. 42 പേരെയാണ് ഇന്നലെ എയര്‍ ലിഫ്റ്റ് ചെയ്തത്. റെയില്‍പാളങ്ങളില്‍ വെളളം കയറിയതിനാല്‍ പല ട്രെയിനുകളും പൂര്‍ണമായോ ഭാഗികമായോ റദ്ദാക്കി.

തിങ്കളാഴ്ചത്തെ തിരുവനന്തപുരം സെന്‍ട്രല്‍ -തിരുച്ചിറപ്പള്ളി എക്‌സ്പ്രസ് (22628) പൂര്‍ണമായി റദ്ദാക്കിയിരുന്നു. ഗുരുവായൂര്‍-ചെന്നൈ എഗ്മോര്‍ (16128) നാഗര്‍കോവിലിലും പാലക്കാട് -തിരുനെല്‍വേലി പാലരുവി എക്‌സ്പ്രസ് (16792) തെങ്കാശിയിലും യാത്ര അവസാനിപ്പിച്ചു. ചൊവ്വാഴ്ച പുറപ്പെടേണ്ട ചെന്നൈ എഗ്മോര്‍ -ഗുരുവായൂര്‍ എക്‌സ്പ്രസ് (16127) തിരുച്ചിറപ്പള്ളിക്കും ഗുരുവായൂരിനും ഇടയില്‍ റദ്ദാക്കി. തിരുച്ചിറപ്പള്ളിയില്‍ യാത്ര അവസാനിപ്പിക്കും.

ചൊവ്വാഴ്ചത്തെ നാഗര്‍കോവില്‍-മുംബൈ സി.എസ്.ടി. എക്‌സ്പ്രസ് (16340) തിരുവനന്തപുരം, തൃശ്ശൂര്‍, കോയമ്പത്തൂര്‍, ഈറോഡ്, സേലം വഴി തിരിച്ചുവിടും. മധുര-പുനലൂര്‍ എക്‌സ്പ്രസ് (16729) നാഗര്‍കോവിലില്‍നിന്നും പുനലൂര്‍-മധുര എക്‌സ്പ്രസ് (16730) വാഞ്ചി മണിയാച്ചിയില്‍നിന്നുമാണ് യാത്ര പുറപ്പെട്ടത്. കന്യാകുമാരി-പുനലൂര്‍ എക്‌സ്പ്രസ് (06440) നാഗര്‍കോവിലില്‍നിന്നും തിരുച്ചെന്തൂര്‍-പാലക്കാട് എക്‌സ്പ്രസ് (16732) കോവില്‍പ്പെട്ടിയില്‍നിന്നും പുറപ്പെട്ടു.