പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നീക്കത്തിനിടെ വീരമൃത്യു വരിച്ച ആറ് സൈനികരുടെ പേരുകൾ കേന്ദ്രസർക്കാർ പുറത്തുവിട്ടു. ഇതിൽ അഞ്ച് പേർ കരസേനാംഗങ്ങളും ഒരാൾ വ്യോമസേനാംഗവുമാണ്. പഹൽഗാം കൂട്ടക്കൊലയ്ക്ക് മറുപടിയായി ഇന്ത്യ നടത്തിയ ഈ സൈനിക നീക്കത്തിന് ശേഷം ആദ്യമായാണ് വീരമൃത്യു വരിച്ച സൈനികരുടെ പേരുകൾ സർക്കാർ ഔദ്യോഗികമായി വെളിപ്പെടുത്തുന്നത്.
സുബേദാർ മേജർ പവൻ കുമാർ, റൈഫിൾമാൻ സുനിൽ കുമാർ, ലാൻസ് നായിക് ദിനേഷ് കുമാർ, അഗ്നിവീർ മുരളി നായിക്, ഹവിൽദാർ സുനിൽ കുമാർ സിങ്, ഇന്ത്യൻ വ്യോമസേനയിലെ സർജന്റ് സുരേന്ദ്ര കുമാർ എന്നിവരാണ് വീരമൃത്യു വരിച്ച സൈനികർ. ധീരസൈനികരുടെ പേരുകൾ രാജ്യതലസ്ഥാനത്തെ ദേശീയ യുദ്ധസ്മാരകത്തിൽ രേഖപ്പെടുത്തും.
Read more
കഴിഞ്ഞ വർഷം മെയ് 7-നാണ് പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര ക്യാമ്പുകൾ ലക്ഷ്യമിട്ട് ഇന്ത്യ വ്യോമാക്രമണം നടത്തിയത്. ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് പ്രതികാരമായിട്ടായിരുന്നു ഈ ആക്രമണം. പാകിസ്ഥാൻ ഉടൻ തന്നെ ഇതിന് തിരിച്ചടി നൽകിയതോടെ ഇരുരാജ്യങ്ങളും തമ്മിൽ വ്യോമാക്രമണങ്ങളും ഡ്രോൺ ആക്രമണങ്ങളും അതിർത്തിയിൽ ശക്തമായ ഷെല്ലാക്രമണങ്ങളും ഉണ്ടായി. നാല് ദിവസം നീണ്ടുനിന്ന സംഘർഷം മെയ് 10-നാണ് അവസാനിച്ചത്.







