സൊണാലിക്ക് നല്‍കിയത് 'മെതാംഫെറ്റമീന്‍', ലൈംഗികാസക്തി ഉയര്‍ത്താന്‍ സ്ത്രീകള്‍ ഉപയോഗിച്ചുവരുന്നത്, എഫക്ട് 12 മണിക്കൂര്‍ വരെ

നടിയും ബിജെപി നേതാവുമായ സൊനാലി ഫോഗട്ടിന്റെ മരണത്തിന് മുമ്പ് റെസ്റ്റോറന്റില്‍ നിന്ന് സഹായികള്‍ അവര്‍ക്ക് നല്‍കിയത് മാരക ലഹരിമരുന്നായ ‘മെതാംഫെറ്റമീന്‍’ ആണെന്ന് ഗോവ പൊലീസ്. ശനിയാഴ്ച വൈകുന്നേരം ഇറക്കിയ പ്രസ്താവനയിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആദ്യ ഉപയോഗത്തില്‍ തന്നെ അടിമയാക്കാന്‍ ശേഷിയുള്ള ഉണര്‍ത്തു മരുന്ന് എന്നാണ് ഇതിനെ വിദഗ്ധര്‍ പറയുന്നത്.

12 മണിക്കൂര്‍ വരെ നീണ്ട ഉണര്‍വു നല്‍കുന്ന’മെതാംഫെറ്റമീന്‍’ ലൈംഗികാസക്തി ഉയര്‍ത്താന്‍ സ്ത്രീകള്‍ ഉപയോഗിക്കാറുണ്ട്. പുരുഷന്‍മാരും ഉദ്ധാരണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും നിലനിര്‍ത്തുന്നതിനും ഈ മരുന്ന് ഉപയോഗിക്കാറുണ്ട്. ശരീര താപനില ഉയര്‍ത്തുകയും, രക്തസമ്മര്‍ദം ഉയര്‍ത്തുകയും ചെയ്യുന്ന മെതാംഫെറ്റമീന്‍ ഉപയോഗം ഹൃദയാഘാതം മുതല്‍ സ്‌ട്രോക്കിനു വരെ കാരണമായേക്കാവുന്നതാണ്.

സൊണാലി ഫൊഗട്ടിനെ റസ്റ്ററന്റിലെ പാര്‍ട്ടിക്കിടെ നിര്‍ബന്ധിച്ച് ‘ഒരു പാനീയം’ കുടിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പാര്‍ട്ടിക്കിടെ സൊണാലി കുടിച്ച പാനീയത്തില്‍ സഹായികള്‍ സംശയകരമായ രീതിയില്‍ എന്തോ പൊടി കലര്‍ത്തിയിരുന്നെന്നു പൊലീസ് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.

സൊണാലിയെ നിര്‍ബന്ധിച്ച് ‘ഒരു പാനീയം’ കുടിപ്പിച്ചു; ദൃശ്യങ്ങള്‍ പുറത്ത്

മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് സൊനാലി ചെലവഴിച്ച റെസ്റ്റോറന്റിന്റെ ഉടമയും ഇവിടേക്ക് ലഹരി മരുന്ന് എത്തിച്ച് നല്‍കിയ ആളെയും ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സൊണാലി പോയ ഗോവയിലെ റസ്റ്ററന്റിലെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണത്തില്‍ നിര്‍ണായകമായിട്ടുണ്ട്.

സ്വയം നടക്കാന്‍ കഴിയാത്ത സൊണാലിയെ സഹായിയായ സുധീര്‍ സാഗ്വന്‍ താങ്ങിക്കൊണ്ടു പുറത്തേയ്ക്കു പോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.ഇയാളുടെ സഹായി സുഖ്വീന്തറും ദൃശ്യങ്ങളിലുണ്ട്. അതിന് ശേഷം അഞ്ച് മണിക്കൂറിനുള്ളിലാണ് സൊണാലി മരിക്കുന്നത്.