സൊണാലിയെ നിര്‍ബന്ധിച്ച് 'ഒരു പാനീയം' കുടിപ്പിച്ചു; ദൃശ്യങ്ങള്‍ പുറത്ത്

ബിജെപി നേതാവും നടിയുമായ സൊണാലി ഫോഗട്ടിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സൊണാലി ഫൊഗട്ടിനെ റസ്റ്ററന്റിലെ പാര്‍ട്ടിക്കിടെ നിര്‍ബന്ധിച്ച് ‘ഒരു പാനീയം’ കുടിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പാര്‍ട്ടിക്കിടെ സൊണാലി കുടിച്ച പാനീയത്തില്‍ സഹായികള്‍ സംശയകരമായ രീതിയില്‍ എന്തോ പൊടി കലര്‍ത്തിയിരുന്നെന്നു പൊലീസ് കണ്ടെത്തിയിരുന്നു.

മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് സൊനാലി ചെലവഴിച്ച റെസ്റ്റോറന്റിന്റെ ഉടമയും ഇവിടേക്ക് ലഹരി മരുന്ന് എത്തിച്ച് നല്‍കിയ ആളെയും ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സൊണാലി പോയ ഗോവയിലെ റസ്റ്ററന്റിലെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണത്തില്‍ നിര്‍ണായകമായിട്ടുണ്ട്.

സ്വയം നടക്കാന്‍ കഴിയാത്ത സൊണാലിയെ സഹായിയായ സുധീര്‍ സാഗ്വന്‍ താങ്ങിക്കൊണ്ടു പുറത്തേയ്ക്കു പോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.ഇയാളുടെ സഹായി സുഖ്വീന്തറും ദൃശ്യങ്ങളിലുണ്ട്. അതിന് ശേഷം അഞ്ച് മണിക്കൂറിനുള്ളിലാണ് സൊണാലി മരിക്കുന്നത്.

ഇരുവരും ചേര്‍ന്ന് ലഹരി കലര്‍ത്തിയ ദ്രാവകം നല്‍കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചെന്ന് ഗോവാ പൊലീസ് പറഞ്ഞു. ഇത് കസ്റ്റഡിയിലുള്ള പ്രതികള്‍ സമ്മതിച്ചിട്ടുമുണ്ട്. നിര്‍ബന്ധിച്ചാണ് ലഹരി നല്‍കിയതെന്നും അറസ്റ്റിലായവര്‍ മൊഴി നല്‍കിയിരുന്നു.

എന്തൊക്കായാണ് കലര്‍ത്തി നല്‍കിയതെന്ന് അറിയാന്‍ രാസപരിശോധനാ ഫലം കൂടി വരേണ്ടിയിരിക്കുന്നു. മരിക്കുന്നതിന് മുന്‍പ് വീട്ടിലേക്ക് വിളിച്ച സൊനാലി തനിക്ക് വിഷം കലര്‍ത്തി നല്‍കിയെന്ന് പറഞ്ഞതായാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഹൃദയാഘാതം മൂലമുള്ള മരണമെന്ന് പൊലീസ് ആദ്യമെടുത്ത നിലപാടിനെതിരെ രംഗത്ത് വരാന്‍ കുടുംബത്തെ പ്രേരിപ്പിച്ചതും ഇതാണ്.

എംഡിഎംഎ അടക്കമുള്ള ലഹരി വസ്തുക്കളാണ് സംഭവം നടന്ന ദിനം ഉപയോഗിക്കപ്പെട്ടത്. 2008ല്‍ ഒരു ബ്രിട്ടീഷ് കൗമാരക്കാരിയെ ഗോവാ തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലും പ്രതിസ്ഥാനത്ത് കേര്‍ലീസ് റസ്റ്റോറന്റ് ഉണ്ടായിരുന്നു.

സൊണാലി ഫോഗട്ടിന്റെ ദുരൂഹ മരണം: രണ്ട് പേര്‍ക്കൂടി അറസ്റ്റില്‍, വിഴിത്തിരിവായത് സി.സി.ടി.വി ദൃശ്യങ്ങള്‍