അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ സർക്കാർ പരിപാടിയാക്കി മാറ്റുന്നു; വിമർശനവുമായി സീതാറാം യെച്ചൂരി

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിനെതിരെ വിമർശനവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രധാനമന്ത്രിയും ഉത്തർപ്രദേശ് മുഖ്യമന്ത്രിയും എല്ലാം പരിപാടിയിൽ പങ്കെടുക്കുന്നു. ഇതൊരു സർക്കാർ പരിപാടിയാക്കി മാറ്റുകയാണെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി. ക്ഷണം നിരസിച്ച യെച്ചൂരിക്കെതിരെ വിഎച്ച്പി രംഗത്തുവന്നതിന് പിന്നാലെയാണ് സീതാറാം യെച്ചൂരി പ്രതികരിച്ചത്.ഭഗവാൻ രാമനെയും സ്വന്തം പേരിനെയും യെച്ചൂരി വെറുക്കുന്നുണ്ടോ എന്നായിരുന്നു വിഎച്ച്പി ഉയർത്തിയ ചോദ്യം.

ചടങ്ങ് രാഷ്ട്രീയവൽക്കരിക്കുകയാണെന്നും ഇതാണ് ചടങ്ങിൽ പങ്കെടുക്കില്ലെന്ന് തീരുമാനിക്കാൻ കാരണമെന്നും അദ്ദേഹം പ്രതികരിച്ചു.ഭരണഘടനയിൽ സർക്കാരുകൾ നിഷ്പക്ഷമായിരിക്കണമെന്നത് ലംഘിക്കപ്പെടുകയാണ്. പ്രതിപക്ഷ പാർട്ടികളിൽ കൂട്ടായ തീരുമാനങ്ങൾ ഈ വിഷയത്തിൽ ഇല്ലെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.

സീതാറാം യെച്ചൂരി ഭഗവാൻ രാമനെയും സ്വന്തം പേരിനെയും വെറുക്കുന്നുണ്ടോയെന്ന് വിഎച്ച്പി ദേശീയ വക്താവ് വിനോദ് ബൻസാൽ എക്സിലെ കുറിപ്പിലൂടെ ചോദിച്ചു.തങ്ങൾ മതവിശ്വാസങ്ങളെ ബഹുമാനിക്കുന്നുവെന്നും മതപരമായ പരിപാടിയെ ചിലർ രാഷ്ട്രീയവൽക്കരിക്കുന്നുവെന്നും സിപിഐഎം പി ബി അംഗം ബ്യന്ദ കാരാട്ട് മറുപടി നൽകിയിരുന്നു.