ആദ്യം മുഖ്യമന്ത്രി സിദ്ധരാമയ്യ; രണ്ടാം ടേമില്‍ ഡി.കെ ശിവകുമാര്‍? നിര്‍ണായക നീക്കത്തിലേക്ക് കോണ്‍ഗ്രസ്

കര്‍ണാടകയില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന. ഡികെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയായേക്കും. തന്റെ അവസാന തിരഞ്ഞെടുപ്പായിരിക്കും ഇതെന്നു പ്രഖ്യാപിച്ച സിദ്ധരാമയ്യയ്ക്ക് അവസരം നല്‍കണമെന്ന ചിന്ത ദേശീയ നേതൃത്വത്തിനുണ്ട്.

എന്നാല്‍ ഡി.കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്ന എംഎല്‍എമാര്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പദത്തില്‍ സിദ്ധരാമയ്യയ്ക്കും ശിവകുമാറിനും രണ്ടര വര്‍ഷം വീതം നല്‍കണമെന്ന വാദവുമുണ്ട്.

അതേസമയം, മൂന്ന് ഉപമുഖ്യമന്ത്രിമാരുണ്ടാകുമെന്ന സൂചനയും ഉയരുന്നുണ്ട്. വൊക്കലിംഗ സമുദായത്തില്‍ നിന്നുള്ള ഒരാളെയും കോണ്‍ഗ്രസ് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. എംബി പാട്ടീലിനെയും ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് വിവരം.

കര്‍ണാടകത്തില്‍ ജയിച്ച മുഴുവന്‍ സ്ഥാനാര്‍ത്ഥികളോടും ഉടന്‍ ബെംഗളൂരുവില്‍ എത്താന്‍ പാര്‍ട്ടി നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. സിദ്ദരാമയ്യയെ ആണ് മുഖ്യമന്ത്രി ആക്കേണ്ടതെന്ന് മകന്‍ യതീന്ദ്ര അഭിപ്രായപ്പെട്ടിട്ടുണ്ട്. ഭരണ വിരുദ്ധ വികാരം ശക്തമായി അലയടിച്ച കര്‍ണാടകത്തില്‍ വന്‍ വിജയമാണ് കോണ്‍ഗ്രസ് നേടിയത്.

സംസ്ഥാനത്ത് ആകെയുള്ള 224 സീറ്റില്‍ 137 സീറ്റിലാണ് കോണ്‍ഗ്രസിന്റെ മുന്നേറ്റം. ബിജെപി 63 സീറ്റിലേക്ക് താഴ്ന്നു. കിംഗ് മേക്കറാകുമെന്ന് പ്രതീക്ഷിച്ച ജെഡിഎസിന് വെറും 20 സീറ്റിലാണ് ഇപ്പോള്‍ നേട്ടമുണ്ടാക്കാനായത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ഇക്കുറി ആറ് ശതമാനം വോട്ടിന്റെ വര്‍ധനയാണ് കോണ്‍ഗ്രസിന് ഉണ്ടായത്.