രണ്ടും മൂന്നും വള്ളങ്ങളില്‍ ഒരേസമയം കാല്‍ വയ്ക്കരുത്; ജനങ്ങള്‍ മറുപടി നല്‍കും; ശരദ് പവാറിന്റെ നിലപാടുകളെ വിമര്‍ശിച്ച് ശിവസേന ഉദ്ധവ് വിഭാഗം

എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനെതിരെ രൂക്ഷവിമര്‍ശനവുമായി സഖ്യക്ഷിയായ ശിവസേന ഉദ്ധവ് വിഭാഗം. രണ്ടും മൂന്നും വള്ളങ്ങളില്‍ ഒരേസമയം കാല്‍ വയ്ക്കുന്നവര്‍ക്ക് ജനങ്ങള്‍ മറുപടി നല്‍കുമെന്ന് സഞ്ജയ് റാവുത്ത് പറഞ്ഞു. ശരദ് പവാറിന്റെരാഷ്ട്രീയ ചാഞ്ചാട്ടത്തിനെയാണ് അദേഹം വിമര്‍ശിച്ചത്.

എന്‍സിപിയില്‍ പിളര്‍പ്പുണ്ടോ, ഇല്ലയോ എന്ന് ജനങ്ങള്‍ക്ക് വ്യക്തമായി അറിയാം. എന്റെ അറിവില്‍ പിളര്‍ന്നിട്ടുണ്ട്. ഒരു വിഭാഗത്തിന്റെ സംസ്ഥാന അധ്യക്ഷന്‍ ജയന്ത് പാട്ടീലും വിതമ വിഭാഗത്തിന്റെ സംസ്ഥാന അധ്യക്ഷന്‍ സുനില്‍ തത്കരെയുമാണ്. ഇത് പിളര്‍പ്പല്ലെന്ന് എങ്ങനെയാണ് വ്യാഖ്യാനിക്കുക?. അജിത് വിഭാഗം ശരദ് പവാറിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുകയും ചെയ്തു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ (ഇഡി) പേടിച്ചാണ് ഒരു വിഭാഗം ബിജെപിയുമായി കൈകോര്‍ത്തതെന്ന് സഞ്ജയ് റാവുത്ത് പറഞ്ഞു. ശരദ് പവാര്‍ മഹാ വികാസ് അഘാഡിയുടെയും ഇന്ത്യ മുന്നണിയുടെയും മുതിര്‍ന്ന നേതാവാണെന്നും റാവുത്ത് പറഞ്ഞു. പ്രസ്താവനകള്‍ നടത്തുപ്പോള്‍ ഇക്കാര്യം ഓര്‍മിക്കണമെന്നും സഞ്ജയ് റാവുത്ത് പറഞ്ഞു

എന്‍സിപി പിളര്‍ന്നിട്ടില്ലെന്നും അജിത് പവാര്‍ തങ്ങളുടെ നേതാവാണെന്നും ശരദ് പവാര്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോടു പറഞ്ഞിരുന്നു. അജിത് പവാര്‍ ഇപ്പോഴും എന്‍സിപിയുടെ നേതാവാണെന്നാണ് ശരദ് പവാര്‍ ബാരാമതിയില്‍ പറഞ്ഞത്. പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായിട്ടില്ലെന്നും ഒറ്റക്കെട്ടാണെന്നും പവാര്‍ പറഞ്ഞു. ദേശീയ തലത്തില്‍ വലിയൊരു വിഭാഗം അടര്‍ന്ന് മാറിയാലാണ് പിളര്‍പ്പെന്ന് പറയാനാവുക. ഇവിടെ അതുണ്ടായിട്ടില്ല. ചിലര്‍ വ്യത്യസ്ത നിലപാടെടുത്തു.

ജനാധിപത്യം അത് അനുവദിക്കുന്നുണ്ട്. അജിത് ഇപ്പോഴും നേതാവാണെന്നും പാര്‍ട്ടി ഒറ്റക്കെട്ടെന്നും പവാര്‍ വിശദീകരിച്ചത് ഇങ്ങനെയെല്ലാം പറഞ്ഞാണ്. ഒന്നുകില്‍ യഥാര്‍ഥ പാര്‍ട്ടി തന്റെതാണെന്ന അവകാശ വാദം, അല്ലെങ്കില്‍ അജിത്തിനൊപ്പം ബിജെപി പാളയത്തിലേക്ക് പോവുമെന്ന സൂചന . രണ്ടു തരത്തിലാണ് പവാറിന്റെ വാക്കുകളെ വ്യാഖ്യാനിച്ചത്. ഈ പ്രസ്താവന വിവാദമായപ്പോള്‍ പിന്നീട് അത് തിരുത്തുകയും ചെയ്തിരുന്നു. എന്‍സിപി അണികളിലും സഖ്യകക്ഷികളിലും ദേശീയ പ്രതിപക്ഷ കൂട്ടായ്മയായ ‘ഇന്ത്യ’ മുന്നണിയിലും ശരദ് പവാര്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് സഞ്ജയ് റാവുത്തിന്റെ രൂക്ഷവിമര്‍ശനം.