'രാജ്യത്തിന്റെ യുദ്ധരഹസ്യങ്ങള്‍ പരസ്യമാക്കരുത്; ചില കാര്യങ്ങള്‍ രഹസ്യമാക്കി തന്നെ വെയ്ക്കണം;'പാര്‍ലമെന്റ് പ്രത്യേക സമ്മേളനം വിളിക്കേണ്ട; രാഹുലിനെ തള്ളി ശരദ് പവാര്‍; ഇന്ത്യ മുന്നണിയില്‍ ഭിന്നത

രാജ്യത്തിന്റെ യുദ്ധരഹസ്യങ്ങള്‍ അടക്കം പരസ്യമായി പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് എന്‍സിപി(എസ്പി) അധ്യക്ഷന്‍ ശരദ് പവാര്‍. ഇന്ത്യ മുന്നണി പഹല്‍ഗാം ഭീകരാക്രമണവും ഓപ്പറേഷന്‍ സിന്ദൂറും ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റില്‍ പ്രത്യേക സമ്മേളനം വിളിക്കണമെന്ന ആവശ്യം തള്ളിയാണ് അദേഹം രംഗത്ത് വന്നിരിക്കുന്നത്.

പാര്‍ലമെന്റ് സമ്മേളനവും രേഖകളും പരസ്യമാണ്. അതിനാല്‍ അതു ഒഴിവാക്കി സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചാല്‍ മതിയെന്ന് അദേഹം വ്യക്തമാക്കി. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, ശിവസേന (യുബിടി) എംപി സഞ്ജയ് റാവത്ത്, സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി എന്നിവരുടെ ആവശ്യം പൂര്‍ണമായും തള്ളിയാണ് പവാര്‍ രംഗത്ത് വന്നിരിക്കുന്നത്.

പാര്‍ലമെന്റില്‍ പ്രത്യേക സമ്മേളനം ചേരുന്നത് താന്‍ എതിര്‍ക്കുന്നില്ല. എന്നിരുന്നാലും, ദേശീയ പ്രാധാന്യമുള്ള ഗൗരവമേറിയ വിഷയങ്ങള്‍ പാര്‍ലമെന്റില്‍ പരസ്യമായി ചര്‍ച്ച ചെയ്യരുത്.

കേന്ദ്ര സര്‍ക്കാര്‍ എല്ലാ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരെയും പ്രതിപക്ഷ നേതാക്കളെയും ഉള്‍പ്പെടുത്തി നിലവിലെ സാഹചര്യത്തെക്കുറിച്ച് വിശദീകരിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.

നേരത്തെ, പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആദ്യം പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ഉടന്‍ വിളിക്കണമെന്ന് പ്രതിപക്ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടിരുന്നു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും രാജ്യസഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് അധ്യക്ഷനുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമാണ് ഈ ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍, പ്രതിപക്ഷത്തിന്റെ ഏകകണ്ഠമായ അഭ്യര്‍ത്ഥന ആവര്‍ത്തിച്ചുകൊണ്ട് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ഉടന്‍ വിളിക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ‘പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍, അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ആദ്യം പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ എന്നിവയെക്കുറിച്ച് ജനങ്ങള്‍ക്കും അവരുടെ പ്രതിനിധികള്‍ക്കും ചര്‍ച്ച ചെയ്യേണ്ടത് നിര്‍ണായകമാണ്. മുന്നിലുള്ള വെല്ലുവിളികളെ നേരിടാനുള്ള നമ്മുടെ കൂട്ടായ ദൃഢനിശ്ചയം പ്രകടിപ്പിക്കാനുള്ള അവസരം കൂടിയായിരിക്കും ഇത്,’ കത്തില്‍ പറയുന്നു. ഈ ആവശ്യം ഗൗരവത്തോടെയും വേഗത്തിലും പരിഗണിക്കുമെന്ന് വിശ്വസിക്കുന്നതായും കത്തില്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യസഭാ പ്രതിപക്ഷ നേതാവെന്ന നിലയില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഈ ആവശ്യത്തിന് പിന്തുണ അറിയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. ‘ബഹുമാനപ്പെട്ട പ്രധാനമന്ത്രി, പഹല്‍ഗാമിലെ മനുഷ്യത്വരഹിതമായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും പ്രത്യേക സമ്മേളനം വിളിക്കണമെന്ന് 2025 ഏപ്രില്‍ 28 ലെ ഞങ്ങളുടെ കത്തുകളിലൂടെ രാജ്യസഭാ പ്രതിപക്ഷ നേതാവെന്ന നിലയില്‍ താങ്കളോട് അഭ്യര്‍ത്ഥിച്ചത് ഓര്‍ക്കുമല്ലോ,’ എന്ന് ഖാര്‍ഗെ കത്തില്‍ ചൂണ്ടിക്കാട്ടി.

Read more

‘ഏറ്റവും പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍, പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍, വാഷിംഗ്ടണ്‍ ഡിസിയില്‍ നിന്നും പിന്നീട് ഇന്ത്യ-പാകിസ്ഥാന്‍ സര്‍ക്കാരുകളില്‍ നിന്നും ഉണ്ടായ വെടിനിര്‍ത്തല്‍ പ്രഖ്യാപനങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതിനായി പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടെയും ഏകകണ്ഠമായ അഭ്യര്‍ത്ഥന ലോക്‌സഭാ പ്രതിപക്ഷ നേതാവ് ഇതിനകം തന്നെ താങ്കള്‍ക്ക് വീണ്ടും കത്തെഴുതി അറിയിച്ചിട്ടുണ്ട്. രാജ്യസഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഈ അഭ്യര്‍ത്ഥനയെ ഞാന്‍ പിന്തുണയ്ക്കുന്നു. താങ്കള്‍ ഇത് അംഗീകരിക്കുമെന്ന് വിശ്വസിക്കുന്നു,’ ഖാര്‍ഗെ കത്തില്‍ വ്യക്തമാക്കി. എന്നാല്‍, ഇവരുടെ എല്ലാ ആവശ്യങ്ങളും തള്ളിയാണ് ഇപ്പോള്‍ എന്‍സിപി അധ്യക്ഷന്‍ നിലപാട് പ്രഖ്യാപിച്ചിരിക്കുന്നത്.