ഹരിയാനയില്‍ ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ ഏഴുപേര്‍ മുങ്ങിമരിച്ചു

ഹരിയാനയില്‍ ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ ഏഴുപേര്‍ മുങ്ങിമരിച്ചു. സോനിപത്ത്, മഹേന്ദ്രഗഢ് എന്നിവിടങ്ങളിലായാണ് സംഭവം. വെള്ളിയാഴ്ചയാണ് രണ്ടിടത്തും അപകടമുണ്ടായത്. ആഗസ്റ്റ് 31ന് തുടങ്ങിയ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍ ഇന്ന് അവസാനിക്കാനിരിക്കെയാണ് ഹരിയാനയെ നടുക്കിയ ദുരന്തം നടന്നത്.

സോനിപത്തിലെ മിമാര്‍പൂര്‍ ഘട്ടിലെ യമുന നദിയിലാണ് വെള്ളിയാഴ്ച വൈകീട്ട് വിഗ്രഹം നിമജ്ജനം ചെയ്യാനെത്തിയെ അച്ഛനും മകനും അനന്തരവനും അപകടത്തില്‍പെട്ടത്. നിമജ്ജനത്തിനിടെ മൂന്നുപേരും മുങ്ങിമരിക്കുകായിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്.

ഈ സമയത്ത് തന്നെയാണ് മഹേന്ദ്രഗഢിലെ കനീന-റേവാരി പാതയിലുള്ള ജഗദോലിയിലുള്ള കനാലില്‍ ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യാനെത്തിയ ഒന്‍പതുപേര്‍ അപകടത്തില്‍പെട്ടത്. ഏഴടിയോളം ഉയരമുള്ള ഭീമന്‍ വിഗ്രഹവുമായെത്തിയ യുവാക്കള്‍ ഒഴുക്കില്‍പെടുകയായിരുന്നു.

ഇതില്‍ അഞ്ചുപേരെ രക്ഷിക്കാനായി. ബാക്കി നാലുപേരുടെ മൃതദേഹങ്ങള്‍ രാത്രിയോടെ പുറത്തെടുത്തു.