ചന്ദ്രബാബു നായിഡുവിന് കനത്ത തിരിച്ചടി; ആറ് ടി.ഡി.പി, എം.പിമാരില്‍ നാല് പേരും ബി.ജെ.പിയില്‍ ചേര്‍ന്നു

ലോക്‌സഭാ- നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റുവാങ്ങേണ്ടി വന്ന പരാജയത്തിന് പിന്നാലെ ചന്ദ്രബാബു നായിഡുവിനെ ഞെട്ടിച്ച് തെലുങ്ക് ദേശം പാര്‍ട്ടിയിലെ (ടിഡിപി) നാല് രാജ്യസഭ എം.പിമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. വൈ.എസ്. ചൌധരി, സി.എം.രമേശ്, ടി.ജി.വെങ്കിടേഷ്, ജി.മോഹന്‍ റാവു എന്നിവരാണു ബി.ജെ.പിയില്‍ ലയിക്കുന്നതായി ഉപരാഷ്ട്രപതിക്കു കത്തു കൊടുത്തത്. നാല് എം.പിമാരെയും വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി  നഡ്ഡ ബി.ജെ.പിയിലേക്കു സ്വീകരിച്ചു.

TDP MPs

നരേന്ദ്ര മോദിയുടെ കഴിവുറ്റ നേതൃത്വത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടും അദ്ദേഹം നടത്തുന്ന വികസനപ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായുമാണ് ബി.ജെ.പിയില്‍ ടി.ഡി.പിയുടെ രാജ്യസഭ കക്ഷിയെ ലയിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ഇവര്‍ കൈമാറിയ കത്തില്‍ പറയുന്നു.

മുത്തലാഖുള്‍പ്പടെ നിരവധി പ്രധാനപ്പെട്ട ബില്ലുകള്‍ പാസാക്കാന്‍ രണ്ട് സഭകളിലും കൃത്യമായ പിന്തുണ ബി.ജെ.പിക്ക് ആവശ്യമാണ്. ഇത് മുന്നില്‍ കണ്ടാണ് ബി.ജെ.പിയുടെ നീക്കമെന്നാണ് റിപ്പോര്‍ട്ട്.

തിരഞ്ഞെടുപ്പില്‍ ആകെയുള്ള 25 ലോക്‌സഭ സീറ്റുകളില്‍ 22-ലും ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍സിപിയാണ് വിജയിച്ചത്. നായിഡു മൂന്നു സീറ്റിലും വിജയിച്ചു. നിയമസഭയിലും കനത്ത ഭൂരിപക്ഷം നേടി ജഗന്‍ അധികാരത്തിലെത്തി.