ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി ചോദ്യം ചെയ്തു കൊണ്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്തു കൊണ്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ഭരണഘടനാ ചട്ടങ്ങള്‍ മറികടന്നാണെന്ന് ചൂണ്ടിക്കാണിക്കുന്ന ഹര്‍ജികളാണ് ജസ്റ്റിസ് എന്‍.വി രമണ അദ്ധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയാണ് ശനിയാഴ്ച എന്‍.വി രമണ അടങ്ങുന്ന അഞ്ചംഗ ബഞ്ചിന് കേസിന്റെ ചുമതല ഏല്‍പിച്ചത്. എസ്.കെ കൗള്‍, ആര്‍ സുഭാഷ് റെഡ്ഢി, ബി.ആര്‍ ഗവയ്, സൂര്യ കാന്ത് എന്നിവരാണ് ബഞ്ചിലെ മറ്റംഗങ്ങള്‍.

ഓഗസ്റ്റ് അഞ്ചിനാണ് ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370, 35 എ എന്നീ ആര്‍ട്ടിക്കിളുകള്‍ രാഷ്ട്രപതിയുടെ ഉത്തരവിലൂടെ കേന്ദ്രം റദ്ദാക്കിയത്. ജമ്മു കശ്മീരിനെയും ലഡാക്കിനെയും പ്രത്യേക കേന്ദ്രഭരണ പ്രദേശങ്ങളാക്കി തിരിക്കുന്ന നിയമവും കേന്ദ്രം കൊണ്ടു വന്നിരുന്നു. ഇവ ചോദ്യം ചെയ്ത് 15 ഹര്‍ജികളാണ് സുപ്രീം കോടതിക്ക് മുമ്പിലുള്ളത്.

കേന്ദ്ര തീരുമാനം ഫെഡറല്‍ സംവിധാനത്തെ വെല്ലുവിളിക്കുന്നതാണെന്നും ഇതിന് കശ്മീര്‍ ജനതയുടെ സമ്മതമില്ലെന്നും ചൂണ്ടിക്കാട്ടുന്ന ഹര്‍ജികളും ഇതിലുണ്ട്. 2019-ലെ ജമ്മു കശ്മീര്‍ പുനഃസംഘടന നിയമമനുസരിച്ച് സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കാന്‍ കേന്ദ്രത്തിന് അധികാരമില്ലെന്നും ഹര്‍ജികളില്‍ പറയുന്നു.

ഓഗസ്റ്റ് ആറിന് പ്രമുഖ അഭിഭാഷകന്‍ എം.എല്‍ ശര്‍മ്മയാണ് വിഷയത്തില്‍ ആദ്യ ഹര്‍ജി നല്‍കിയത്. നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളായ മുഹമ്മദ് അക്ബര്‍ ലോണ്‍, ഹസനൈന്‍ മസൂദി എന്നിവര്‍ക്ക് പുറമെ ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് നേതാക്കളായ ഷാ ഫൈസല്‍, ഷഹ്ല റാഷിദ്, അഭിഭാഷകരായ ഷാക്കിര്‍ ഷബീര്‍, സിപിഎം നേതാവ് മുഹമ്മദ് യൂസുഫ് തരിഗാമി എന്നിവരാണ് മറ്റ് ഹര്‍ജിക്കാര്‍. ഭരണഘടന സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ക്ക് പുറമെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍, അന്യായ തടവുകള്‍ എന്നിവ ചോദ്യം ചെയ്തുള്ള ഹര്‍ജികളും ഈ ബെഞ്ച് പരിഗണിക്കും.