രോഹിണി കോടതി വെടിവെയ്പ്പ് കേസ് പ്രതി ജയിലിൽ കൊല്ലപ്പെ‌ട്ടു

ഡൽഹി രോഹിണി കോടതി വെടിവെയ്പ്പ് കേസിലെ പ്രതി ജയിലിൽ കൊല്ലപ്പെട്ടു. തിഹാർ ജയിലിൽ കഴിഞ്ഞിരുന്ന ഗുണ്ടാ നേതാവായ തില്ലു താജ്പുരിയ ആണ് കൊല്ലപ്പെട്ടത്. ജയിലിൽ വെച്ച് ഒരു സംഘം ഇയാളെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഇന്ന് രാവിലെയാണ് എതിർ ഗുണ്ടാ സംഘം തില്ലുവിനെ ആക്രമിച്ചത്. ഇരുമ്പുവടി കൊണ്ട് അടിച്ചാണ് കൊലപ്പെടുത്തിയത്. കൂടുതൽ വിവരങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷമേ ലഭ്യമാകൂ എന്ന് പൊലീസ് പറഞ്ഞു.

2021 സെപ്തംബറിൽ രോഹിണി കോടതിയിൽ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ടാണ് സുനിൽ മാൻ എന്ന തില്ലു താജ്പുരിയ ജയിലിലാകുന്നത്. രോഹിണി കോടതി വെടിവെയ്പ്പിലേക്ക് നയിച്ചതും രണ്ട് ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള തർക്കമായിരുന്നു. അന്ന് ജിതേന്ദർ ഗോഗി എന്ന ഗുണ്ടാത്തലവൻ കൊല്ലപ്പെ‌ട്ടിരുന്നു. ഗോഗിയുടെ സംഘത്തിലെ അംഗങ്ങളാണ് ഇപ്പോൾ തില്ലുവിനെ കൊലപ്പെടുത്തി‌യിരിക്കുന്നത് എന്നാണ് വിവരം.

ഇരുസംഘങ്ങളും തമ്മിലുള്ള കുടിപ്പകയാണ് കോടതി മുറിയിലെ വെടിവെയ്പ്പിൽ കലാശിച്ചത്. ഡൽഹിയിലെ കുപ്രസിദ്ധ ഗുണ്ടാ സംഘങ്ങളാണ് ഇന്നും ജയിയിൽ ഏറ്റുമുട്ടിയത്.