ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുക്കാൻ പള്ളികളിൽ പോകുന്നവരെ "അടിക്കും": ബജ്രംഗ്ദൾ ഭീഷണി

ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുക്കാൻ പള്ളികൾ സന്ദർശിക്കുന്ന ഹിന്ദുക്കളെ “അടിക്കും” എന്ന് ബജ്രംഗ്ദൾ നേതാവിന്റെ പ്രഖ്യാപനം.അസമിലെ കാച്ചർ ജില്ലയിലെ സിൽചാറിൽ ഈ ആഴ്ച ആദ്യം നടന്ന പരിപാടിയിലായിരുന്നു വിശ്വ ഹിന്ദു പരിഷത്തിന്റെ (ബജ്‌റംഗ്ദളിന്റെ മാതൃസ്ഥാപനം) ജില്ലാ യൂണിറ്റ് ജനറൽ സെക്രട്ടറി മിഥു നാഥിന്റെ ഭീഷണി.

ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള മേഘാലയയയുടെ തലസ്ഥാനമായ ഷില്ലോങ്ങിലെ വിവേകാനന്ദ കേന്ദ്രം (രാമകൃഷ്ണ മിഷന്റെ ഭാഗമായ) അടച്ചുപൂട്ടിയതിൽ താൻ പ്രകോപിതനാണെന്ന് മിഥു നാഥ്‌ പറഞ്ഞു. ക്രിസ്മസ് ദിന പരിപാടികളിലും ഉത്സവങ്ങളിലും പങ്കെടുക്കാൻ ഹിന്ദുക്കളെ അനുവദിക്കില്ലെന്നും ഇയാൾ പറഞ്ഞു.

“അവർ നമ്മുടെ ആരാധനാലയങ്ങൾ അടച്ചുപൂട്ടിയതിനു ശേഷവും പള്ളികൾ സന്ദർശിക്കുന്ന, ക്രിസ്തീയ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കുന്ന ഹിന്ദുക്കളെ ഞാൻ ശകാരിക്കുന്നു, അവരെ അടിക്കും. ഈ ക്രിസ്മസിന് ഒരു ഹിന്ദുവും പള്ളിയിൽ പോകില്ല. ഞങ്ങൾ അത് ഉറപ്പാക്കും,” മിഥു നാഥ് പറഞ്ഞു.

“ഞങ്ങൾ അങ്ങനെ ചെയ്യുകയാണെങ്കിൽ (ഹിന്ദുക്കളെ ആക്രമിക്കുക) അടുത്ത ദിവസം പത്രങ്ങളിലെ പ്രധാനവാർത്തകൾ എന്താണെന്ന് എനിക്കറിയാം -“ഗുണ്ടാ ദൾ ഓറിയന്റൽ സ്കൂളിനെ ആക്രമിച്ചു” .. പക്ഷേ അത് ഞങ്ങളുടെ മുൻഗണനയല്ല. ഷില്ലോങ്ങിലെ ക്ഷേത്രങ്ങൾ അടക്കപ്പെടുമ്പോൾ ഹിന്ദുക്കളെ ക്രിസ്മസ് പരിപാടികളിൽ അനുവദിക്കില്ല,” മിഥു നാഥ് പറഞ്ഞു.