അർണബും സംഘവും ബ്രോഡ്കാസ്റ്റ് മേഖലയുടെ അന്തസ് നശിപ്പിച്ചു, റിപ്പബ്ലിക് ടി.വിയുടെ ഐ.ബി.എഫ് അംഗത്വം അടിയന്തരമായി റദ്ദാക്കണമെന്ന് എൻ.ബി.എ

റിപ്പബ്ലിക് ടി.വിയുടെ ഐ.ബി.എഫ് അംഗത്വം അടിയന്തരമായി റദ്ദാക്കണമെന്നും  ആവശ്യപ്പെട്ട് എൻ.ബി.എ.  അർണബും ബാർക് മുൻ സി.ഇ.ഒ പാർത്തോ ദാസ്ഗുപ്തയും തമ്മിലെ വാട്സ്ആപ് സന്ദേശങ്ങൾ ഞെട്ടലുണ്ടാക്കുന്നു. അർണബും റിപ്പബ്ലിക് ടി.വിയും നടത്തിയ തട്ടിപ്പിനെ തുടർന്ന് ബ്രോഡ്കാസ്റ്റ് മേഖലയുടെ അന്തസിന് കോട്ടം വരുത്തിയെന്നും എൻ.ബി.എ (ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷൻ) പറഞ്ഞു.

റിപ്പബ്ലിക് ടി.വി ചാനലിന് കൂടുതൽ കാഴ്ചക്കാരുണ്ടെന്ന് വരുത്താൻ ചാനൽ റേറ്റിംഗി കൃത്രിമം കാണിച്ചുവെന്നും റിപ്പബ്ലിക് ടി.വിയുടെ പ്രത്യേക നേട്ടത്തിനായി മറ്റു ചാനലുകളുടെ റേറ്റിംഗ് കുറച്ചുകാണിച്ച് തട്ടിപ്പ് നടത്തിയെന്നും വ്യക്തമായി. ഈ വാട്സ്ആപ് ചാറ്റുകളിലൂടെ പുറത്തുവരുന്നത് തട്ടിപ്പു മാത്രമല്ല, അധികാര പ്രകടനം കൂടിയാണ്. രണ്ടുപേരും തമ്മിലുള്ള ചാറ്റിൽ സെക്രട്ടറിമാരുടെ നിയമനം, കാബിനറ്റ് പുനഃസംഘടന, പ്രധാനമന്ത്രിയുടെ ഓഫീസിലെ സ്വാധീനം, കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിലെ പ്രവർത്തനം തുടങ്ങിയവയെക്കുറിച്ചും സൂചിപ്പിക്കുന്നു. കഴിഞ്ഞ നാലുവർഷമായി റേറ്റിംഗിലെ കൃത്രിമത്തെക്കുറിച്ച് എൻ.ബി.എ ഉന്നയിക്കുന്ന ആരോപണങ്ങൾ ശരിവെയ്ക്കുന്നതാണ് പുറത്തുവന്ന തെളിവുകളെന്നും പ്രസ്താവനയിൽ പറയുന്നു.

ചാനൽ റേറ്റിംഗ് കൃത്രിമവുമായി ബന്ധപ്പെട്ട കോടതിയുടെ പരിധിയിലെ കേസിൽ വിധി വരുന്നതുവരെ അടിയന്തരമായി റിപ്പബ്ലിക് ടി.വിയുടെ ഐ.ബി.എഫ് അംഗത്വം റദ്ദാക്കണമെന്നാണ് എൻ.ബി.എ ആവശ്യപ്പെട്ടിരിക്കുന്നത്. അന്തിമവിധി വരും വരെ ബാർക് റേറ്റിംഗ് സംവിധാനത്തിൽനിന്ന് റിപ്പബ്ലിക് ടി.വിയെ ഒഴിവാക്കണം. ബാർകിന്‍റെ വിശ്വാസ്യത തകർത്തവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കണമെന്നും റേറ്റിംഗ് നടപടികൾ സുതാര്യമാക്കണമെന്നും എൻ.ബി.എ ആവശ്യപ്പെട്ടു.