മാനനഷ്ട കേസിൽ റിപ്പബ്ലിക് ടിവിക്കും അർണബ് ഗോസ്വാമിക്കും സമൻസ്

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നൽകിയ മാനനഷ്ട കേസിൽ റിപ്പബ്ലിക് ടി വി, അതിന്റെ എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി, എഡിറ്റർ അനന്യ വർമ എന്നിവർക്ക് ഡൽഹി കോടതി വ്യാഴാഴ്ച സമൻസ് അയച്ചു.

ന്യൂഡൽഹിയിലെ സാകേത് കോടതിയിലെ അഡീഷണൽ സിവിൽ ജഡ്ജി ശീതൾ ചൗധരി പ്രധാൻ സമൻസ് അയച്ചു കൊണ്ടുള്ള ഉത്തരവ് പാസാക്കി, 2022 ജനുവരി 3-ന് കേസ് വീണ്ടും പരിഗണിക്കും.

ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും പരാതിക്കാരന്റെ പ്രതിച്ഛായ നശിപ്പിക്കുന്ന തരത്തിലുള്ള വാർത്തകൾ റിപ്പബ്ലിക് ടി വി ചാനലിലോ വെബ്‌സൈറ്റിലോ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് ചാനലിനെതിരെ നിർബന്ധിത വിലക്ക് ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് പിഎഫ്‌ഐ ഹർജി ഫയൽ ചെയ്തത്.

ന്യൂസ് ബ്രോഡ്കാസ്റ്റ് സ്റ്റാൻഡേർഡ് അസോസിയേഷനെ (എൻബിഎസ്എ) ഹർജിയിൽ പ്രതി ചേർത്തിട്ടുണ്ട്. അസമിലെ ദരാംഗ് വെടിവെയ്പ്പുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ടിവിയുടെ രണ്ട് വാർത്താ റിപ്പോർട്ടുകൾക്കെതിരെയാണ് കേസ്.

റിപ്പബ്ലിക് ടി വിയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച “ദരാംഗ് വെടിവെയ്പ്പ്: പിഎഫ്‌ഐ ബന്ധമുള്ള 2 പേർ അറസ്റ്റിൽ, പ്രതിഷേധത്തിനായി ജനക്കൂട്ടത്തെ അണിനിരത്തിയ കുറ്റാരോപിതർ” എന്ന തലക്കെട്ടിലുള്ള വാർത്താ ലേഖനമായിരുന്നു ആദ്യത്തേത്. “അസം അക്രമാന്വേഷണം: രണ്ട് പിഎഫ്ഐക്കാർ അറസ്റ്റിൽ” എന്ന റിപ്പബ്ലിക് ടി വി ടെലികാസ്റ്റ് ചെയ്ത വാർത്തയാണ് രണ്ടാമത്തേത്.

ആളുകളെ പ്രകോപിപ്പിക്കാനും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പേരും പ്രതിച്ഛായയും മോശമാക്കാനും പ്രസ്തുത വാർത്തയിലൂടെ റിപ്പബ്ലിക് ടി.വി ശ്രമിച്ചതായി ഹർജിയിൽ പറയുന്നു. റിപ്പബ്ലിക് ടി.വി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുകയായിരുന്നു എന്നും ഹർജിയിൽ പറയുന്നു.

Read more

അറസ്റ്റിലായ രണ്ട് പേർ, എംഡി അസ്മത്ത് അലി, എംഡി ചന്ദ് മമൂദ് എന്നിവർ പിഎഫ്‌ഐ അംഗങ്ങളോ പിഎഫ്‌ഐയുമായി ഒരു തരത്തിലും ബന്ധമുള്ളവരോ അല്ലെന്നാണ് പറയപ്പെടുന്നത്.