ഇന്ത്യയില്‍ ക്രിസ്ത്യന്‍ വിഭാഗത്തിന് എതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നെന്ന റിപ്പോര്‍ട്ട്; ആശങ്ക രേഖപ്പെടുത്തി രാഷ്ട്രപതി

ഇന്ത്യയില്‍ ക്രിസ്ത്യന്‍ വിഭാഗത്തിനെതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതയായുള്ള റിപ്പോര്‍ട്ടുകളില്‍ ആശങ്ക രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മു. ക്രിസ്ത്യന്‍ മത നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാഷ്ട്രപതി ആശങ്ക അറിയിച്ചത്.

ഇന്ന് രാവിലെ രാഷ്ട്രപതി ഭവനിലായിരുന്നു കൂടിക്കാഴ്ച. ആര്‍ച്ച് ബിഷപ്പ് അനില്‍ ജെ. ടി കൗട്ടോയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൂടിക്കാഴ്ച നടത്തിയത്. ഉത്തര്‍ പ്രദേശ് , ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് നേരെ വര്‍ദ്ധിച്ചു വരുന്ന ആക്രമണങ്ങള്‍ സംഘം രാഷ്ട്രപതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഈ സാഹചര്യത്തിലാണ് രാഷ്ട്രപതി ആശങ്ക അറിയിച്ചത്.

പ്രതിനിധി സംഘത്തിന്റെ പരാതികളില്‍ നടപടിയെടുക്കുമെന്ന് രാഷ്ട്രപതി ഉറപ്പ് നല്‍കി. ഭരണഘടന വിഭാവനം ചെയ്യുന്ന മത സ്വാതന്ത്ര്യം ഉറപ്പ് നല്‍കുമെന്നും രാഷ്ട്രപതി സംഘത്തെ അറിയിച്ചു.

താന്‍ ഒഡീഷയിലും ഝാര്‍ഖണ്ഡിലും പ്രവര്‍ത്തിച്ചിരുന്ന കാലത്ത് പ്രദേശത്തെ കന്യാസ്ത്രീ സമൂഹവും സഭാംഗങ്ങളും നടത്തിയ സാമൂഹ്യ സേവനങ്ങളെ കുറിച്ച് രാഷ്ട്രപതി ഓര്‍മിച്ചു. ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും അവര്‍ നടത്തിയ സംഭാവനകളെ പ്രകീര്‍ത്തിച്ചു.