ഹിമാചലിൽ കോൺഗ്രസിന് ആശ്വാസം; നിരീക്ഷകരുടെ അനുനയ നീക്കങ്ങൾ ഫലം കണ്ടു, വിക്രമാദിത്യ രാജിവയ്ക്കില്ല

ഹിമാചല്‍ പ്രദേശില്‍ കോൺഗ്രസിന് ആശ്വാസം. സംസ്ഥാനത്തെ പ്രതിസന്ധി താത്കാലികമായി അവസാനിച്ചുവെന്ന് എഐസിസി നിരീക്ഷകര്‍ അറിയിച്ചു. ഇത് സംബന്ധിച്ച് ഇന്ന് കേന്ദ്രനേതൃത്വത്തിന് ഇവർ റിപ്പോര്‍ട്ട് നല്‍കും. വിമതനീക്കം നടത്തിയ എംഎല്‍എമാരുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് നിരീക്ഷകര്‍ വ്യക്തമാക്കി. ചര്‍ച്ചകള്‍ തീരും വരെ മന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്ന് വിക്രമാദിത്യ സിങും വ്യക്തമാക്കിയതോടെയാണ് ഹിമാചലിൽ വീഴാൻ തുടങ്ങിയ കോൺഗ്രസ് സർക്കാരിന് ആശ്വാസമായത്.

ഉത്തരന്ത്യയിലെ ഏക കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാനുള്ള ബിജെപി ശ്രമങ്ങള്‍ക്കാണ് ഇതോടെ തിരിച്ചടി നേരിട്ടത്. കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍, ഭുപേഷ് ബാഗേല്‍, ഭൂപേന്ദ്ര സിങ് ഹൂഡ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ നീക്കങ്ങളാണ് പ്രശ്‌നപരിഹാരത്തിലേക്ക് വഴിതുറന്നത്. വിക്രമാദിത്യയുമായി ചര്‍ച്ച നടത്തിയ ഇവര്‍, ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനം നല്‍കാമെന്ന് വാഗ്ദാനം ചെയ്‌തെന്നാണ് സൂചന.

വിക്രമാദിത്യയുടെ രാജി സ്വീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ്‌ സുഖു നേരത്തെ പറഞ്ഞിരുന്നു. വിക്രമാദിത്യ സിങ് തനിക്ക് സഹോദര തുല്യനാണെന്നും രാജി സ്വീകരിക്കേണ്ട ആവശ്യമില്ലെന്നുമായിരുന്നു സുഖുവിന്റെ പ്രതികരണം. രാജ്യസഭ തിരഞ്ഞെടുപ്പില്‍ ആറ് എംഎല്‍എമാര്‍ ബിജെപി സ്ഥാനാര്‍ഥിക്ക് ക്രോസ് വോട്ട് ചെയ്തതിന് പിന്നാലെയാണ് വിക്രമാദിത്യ സിങ് രാജി പ്രഖ്യാപിച്ചത്.

മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിങിന്റെ മകനാണ് വിക്രമാദിത്യ. രാജിക്ക് ശേഷം വികാരാധീനനായാണ് വിക്രമാദിത്യ മാധ്യമങ്ങളെ കണ്ടത്. പിതാവിന്റെ പ്രതിമ സ്ഥാപിക്കാനായി സര്‍ക്കാരിനോട് ഒരുതുണ്ട് സ്ഥലം ആവശ്യപ്പെട്ടിട്ട് അനുവദിച്ചില്ലെന്ന് വിക്രമാദിത്യ പറഞ്ഞിരുന്നു. ‘എനിക്ക് മുറിവേറ്റു, അത് രാഷ്ട്രീയപരമല്ല, വൈകാരികമാണ്. പാര്‍ട്ടി ഹൈക്കമാന്‍ഡിന് മുന്നില്‍ വിഷയം അവതരിപ്പിച്ചിട്ടും ഒന്നും നടന്നില്ല’ എന്നായിരുന്നു വിക്രമാദിത്യ പറഞ്ഞത്.

അതേസമയം, രാജ്യസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്ത ആറ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് സ്പീക്കര്‍ നോട്ടീസ് നല്‍കി. എംഎല്‍എമാര്‍ക്ക് എതിരെ തിടുക്കപ്പെട്ട് നടപടി സ്വീകരിക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് തീരുമാനം. ആറ് എംഎല്‍എമാര്‍ പെറ്റീഷന്‍ നല്‍കിയിട്ടുണ്ടെന്നും ഇവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുമെന്നും സ്പീക്കര്‍ വ്യക്തമാക്കി. ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.