'ചുവന്ന തൊപ്പി' യു.പിക്ക് റെഡ് അലർട്ട്; അഖിലേഷ് യാദവിന് എതിരെ മോദി

ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ചുവന്നതൊപ്പി’ ഉത്തര്‍പ്രദേശിന് റെഡ് അലര്‍ട്ട് ആണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അവർക്ക് അഴിമതിയിലും മാത്രമാണ് അവർക്ക് താത്പര്യമെന്നും അദ്ദേഹം കൂട്ടിചേർത്തു. ഗോരഖ്പുറില്‍, നവീകരിച്ച വളംഫാക്ടറി-എ.ഐ.ഐ.എം.എസ്. ഉദ്ഘാടന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോദി.

സമാജ് വാദി പാര്‍ട്ടി ഭീകരവാദികളോട് അനുകമ്പ പ്രകടിപ്പിക്കുന്നവരാണ്. അഴിമതിക്കും കയ്യേറ്റത്തിനും മാഫിയകളെ സ്വതന്ത്രരാക്കാനും മാത്രമാണ് ഇത്തരക്കാർക്ക് അധികാരം ആവശ്യമുള്ളത്. ചുവന്ന തൊപ്പിക്കാർ സർക്കാർ രൂപീകരിക്കാൻ ആഗ്രഹിക്കുന്നത് തീവ്രവാദികളെ ജയിൽമോചിതരാക്കാനാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം അടുത്തകൊല്ലം ആദ്യം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍ പ്രദേശില്‍ ഇതിനോടകം തിരഞ്ഞെടുപ്പ് ആവശ്യം എത്തികഴിഞ്ഞു. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വിജയത്തുടക്കം യുപിയിൽ നിന്ന് ആരംഭിക്കണമെന്നാണ് അമിത് ഷാ മുമ്പ് പറഞ്ഞത്. ബി.ജെ.പിക്ക് സംസ്ഥാനത്ത് ഭരണം നിലനിർത്തുകയെന്നത് ശക്തിപ്രകടനം കൂടിയാണ്. എന്നാൽ നഷ്ടപ്പെട്ട ഭരണം തിരിച്ച് പിടിക്കാനുള്ള കടുത്ത ശ്രമത്തിലാണ് പ്രതിപക്ഷം. സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷിന്റെ റാലികളില്‍ വന്‍ജനാവലിയാണ് പങ്കെടുക്കുന്നത്.