വര്‍ഷങ്ങള്‍ ഒന്നിച്ചു താമസിച്ച ശേഷം ബന്ധം തകരുമ്പോള്‍ ബലാത്സംഗക്കുറ്റം ചുമത്തുന്നത് ന്യായീകരിക്കാനാകില്ല: സുപ്രീംകോടതി

വര്‍ഷങ്ങളായി ഒരുമിച്ച് താമസിച്ചതിന് ശേഷം ബന്ധം തകരുമ്പോള്‍ ബലാത്സംഘക്കുറ്റം ചുമത്തുന്നത് ന്യായീകരിക്കാനാകാത്ത കാര്യമാണെന്ന് സുപ്രീംകോടതി. ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബഞ്ചിന്റെ നിരീക്ഷണം. രാജസ്ഥാന്‍ സ്വദേശിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതിയുടെ വിലയിരുത്തല്‍.

രാജസ്ഥാന്‍ സ്വദേശിനി നല്‍കിയ പരാതിയിലാണ് കേസ്. നാല് വര്‍ഷം ഒരുമിച്ചു താമസിക്കുകയും ഒരു കുട്ടി ജനിക്കുകയും ചെയ്ത സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം നല്‍കാന്‍ കഴിയില്ലെന്ന് നേരത്തെ രാജസ്ഥാന്‍ ഹൈക്കോടതി വിധിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഹര്‍ജിക്കാരന്‍ സുപ്രീംകോടതിയെ സമീപിച്ചത്.

മുന്‍കൂര്‍ ജാമ്യം മാത്രമാണ് അനുവദിച്ചത്. അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി. നാല് വര്‍ഷത്തിന് ശേഷം തങ്ങളുടെ ബന്ധം തകര്‍ന്നെന്നും പൊലീസില്‍ പരാതി നല്‍കുമെന്ന് യുവതി ഭീഷണിപ്പെടുത്തിയെന്നും ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചു.

ഒരുമിച്ച് ജീവിച്ച ശേഷം സ്‌നേഹ ബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ പീഡന ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ അത് ബലാത്സംഗ കുറ്റമാകില്ലെന്ന് കേരളാ ഹൈക്കോടതിയും നേരത്തെ വ്യക്തമാക്കിയിരുന്നു. സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസില്‍ അഭിഭാഷകനായ എന്‍. നാഥിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം.