പാകിസ്ഥാനിൽ നിന്ന് തിരിച്ച് ഇന്ത്യയിലെത്തി, പക്ഷെ അ‍ഞ്ജു ഇനിയും വീട്ടിലെത്തിയിട്ടില്ല; ഇനി വന്നാലും അമ്മയെ കാണാൻ താല്പര്യമില്ലെന്ന് മക്കൾ

ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട കാമുകനെത്തേടി പാകിസ്ഥാനിലേക്ക് പോയ രാജസ്ഥാൻ സ്വദേശി അഞ്ജു തിരികെ ഇന്ത്യിലെത്തിയിട്ടും സ്വന്തം വീട്ടിലെത്തിയില്ല. തിരിച്ചെത്തി. അഞ്ജു രാജസ്ഥാനിലെ ഭിവാഡിയിലെ വീട്ടില്‍ എത്തിയിട്ടില്ലെന്ന് അവരുടെ മക്കൾ പറയുന്നതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.സ്വന്തം മക്കളെ കാണാനാണ് ഇന്ത്യയിലേക്ക് മടങ്ങിയതെന്നായിരുന്നു അഞ്ജു പറഞ്ഞത്.

എന്നാൽ അമ്മയെ കാണാൻ താൽപര്യമില്ലെന്നാണ് മക്കൾ പറയുന്നത്. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട പാകിസ്ഥാൻ സ്വദേശി നസ്റുല്ലയെ വിവാഹം ചെയ്യാനാണ് അഞ്ജു ഇന്ത്യയില്‍ നിന്ന് പാകിസ്ഥാനിലെത്തിയത്. കഴിഞ്ഞ ജൂലൈ മാസത്തിലാണ് 34കാരിയായ അഞ്ജു പാകിസ്ഥാനിലേക്ക് പോയത്. ഇവർ വിവാഹം കഴിച്ച ശേഷം അഞ്ജു ഇസ്ലാം മതം സ്വീകരിച്ച് ഫാത്തിമ എന്ന പേരില്‍ ഖൈബര്‍ മേഖലയില്‍ താമസിച്ചു വരുകയായിരുന്നു. അഞ്ജുവിന്റെ വിസ ഓഗസ്റ്റ് മാസത്തില്‍ പാകിസ്ഥാന്‍ ഒരു വര്‍ഷത്തേക്ക് നീട്ടി നല്‍കുകയും ചെയ്തിരുന്നു.

എന്നാൽ മക്കളെ കാണാന്‍ സാധിക്കാത്തതിനാല്‍ അഞ്ജു മാനസിക വിഷമത്തിലാണെന്ന് നസ്റുല്ല കഴിഞ്ഞ മാസം പറഞ്ഞിരുന്നു, ഭർത്താവ് അരവിന്ദുമായുള്ള വിവാഹമോചനത്തിന് ശേഷം മക്കളെ പാകിസ്ഥാനിലേക്ക് കൊണ്ടുപോവും എന്നാണ് അഞ്ജു നേരത്തെ പറഞ്ഞത്. മക്കളെ കാണാതെ മാനസിക വിഷമമാണെന്ന് പറഞ്ഞാണ് അഞ്ജു ഇന്ത്യയിലേക്ക് വരാന്‍ അനുമതി നേടിയത്.

ഇന്ത്യയില്‍ തങ്ങാന്‍ ഒരു മാസത്തെ സമയമാണ് അഞ്ജുവിന് അനുവദിച്ചിരിക്കുന്നത്. അതിനിടയില്‍ വിവാഹ മോചന നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകാനുള്ളസാധ്യതയും കുറവാണ്. ഇക്കാര്യം സംസാരിക്കാന്‍ താത്പര്യമില്ലെന്നാണ് അഞ്ജുവിന്റെ ഭർത്താവ് അരവിന്ദിന്‍റെ പ്രതികരണം.

അതേസമയം അഞ്ജു താമസിക്കുന്ന റസിഡൻഷ്യൽ സൊസൈറ്റിക്ക് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. എല്ലാ വാഹനങ്ങളെയും അപരിചിതരെയും വിശദമായി പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്. ഇന്റലിജൻസ് ബ്യൂറോ സംഘം അഞ്ജുവിന്റെ 15 വയസ്സുകാരിയായ മകളോടും ആറ് വയസ്സുള്ള മകനോടും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.

അഞ്ജുവിന്റെ കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഭിവാഡി അഡീഷണൽ സൂപ്രണ്ട് ദീപക് സൈനി പറഞ്ഞു. വാഗാ അതിർത്തി വഴി ഇന്ത്യയിലേക്ക് മടങ്ങിയ ശേഷം പഞ്ചാബ് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും അമൃത്‌സര്‍ ഐബിയും അഞ്ജുവിനെ ചോദ്യംചെയ്തിരുന്നു. തുടർന്ന് ബുധനാഴ്ച ദില്ലിയിലേക്ക് പോകാൻ അനുവദിക്കുകയും ചെയ്തു. ദില്ലിയിലെത്തിയ ശേഷം അഞ്ജു എവിടെയാണെന്ന് അറിയില്ലെന്നാണ് റിപ്പോർട്ടുകൾ.