"വിദ്വേഷപരമായ വാർത്തകൾ ഫെയ്സ്ബുക്ക് പ്രചരിപ്പിക്കുന്നത് എല്ലാ ഇന്ത്യക്കാരും ചോദ്യം ചെയ്യേണ്ടതുണ്ട്"; സക്കർബർഗിനുള്ള കോൺഗ്രസിന്റെ കത്ത് പങ്കുവെച്ച് രാഹുൽ ഗാന്ധി

കോൺഗ്രസ് പാർട്ടി ഫെയ്സ്ബുക്ക് മേധാവി മാർക്ക് സക്കർബർഗിന് അയച്ച കത്ത് രാഹുൽ ഗാന്ധി പങ്കുവെച്ചു. ഭരണകക്ഷിയായ ബി.ജെ.പി അംഗങ്ങളിൽ നിന്നും വലതുപക്ഷ നേതാക്കളിൽ നിന്നുമുള്ള വ്യാജവും വിദ്വേഷപരവുമായ വാർത്തകൾ ഫെയ്സ്ബുക്ക് മനഃപൂർവ്വം അവഗണിച്ചുവെന്ന യു.എസ് പ്രസിദ്ധീകരണമായ വാൾസ്ട്രീറ്റ് ജേണലിൽ വന്ന ഒരു ലേഖനത്തെ ചൊല്ലിയുള്ള വിവാദത്തിനിടെയാണിത്. ഫെയ്സ്ബുക്ക് ഇന്ത്യ എക്സിക്യൂട്ടീവുകളുടെ പക്ഷപാതവും സംശയാസ്പദമായ പ്രവർത്തനങ്ങളെയും കുറിച്ച് സമയബന്ധിതമായി ഉന്നതതല അന്വേഷണം നടത്തണമെന്ന് പാർട്ടി കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഫെയ്സ്ബുക്കിന്റെ സീനിയർ എക്‌സിക്യൂട്ടീവ് അങ്കി ദാസിന്റെ പേരും കത്തിൽ പരാമർശിച്ചിട്ടുണ്ട്. മാർക്ക് സക്കർബർഗ് പ്രശ്‌നം ചൂണ്ടിക്കാണിച്ചിട്ടും വലതുപക്ഷ നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങൾക്ക് നേരെ കണ്ണടച്ചതിൽ അങ്കി ദാസിന് പ്രധാന പങ്കുണ്ടെന്നാണ് വാൾസ്ട്രീറ്റ് ജേണലിൽ വന്ന ലേഖനത്തിൽ പറയുന്നത്.

“പക്ഷപാതം, വ്യാജവാർത്തകൾ, വിദ്വേഷ ഭാഷണം എന്നിവയിലൂടെ കഠിനാദ്ധ്വാനത്തിലൂടെ നേടിയെടുത്ത ജനാധിപത്യത്തെ നശിപ്പിക്കുന്നത് അനുവദിക്കാനാവില്ല. വാൾസ്ട്രീറ്റ് ജേണൽ തുറന്നുകാട്ടിയതു പോലെ, വ്യാജവും വിദ്വേഷപരവുമായ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ ഫെയ്സ്ബുക്കിന്റെ പങ്കാളിത്തം എല്ലാ ഇന്ത്യക്കാരും ചോദ്യം ചെയ്യേണ്ടതുണ്ട്, ”കത്ത് പങ്കുവെച്ചു കൊണ്ടുള്ള ട്വീറ്റിൽ രാഹുൽ ഗാന്ധി കുറിച്ചു.

ഓഗസ്റ്റ് 14- ലെ ലേഖനത്തിൽ പ്രസിദ്ധീകരിച്ച വാൾസ്ട്രീറ്റ് ജേണലിന്റെ കണ്ടെത്തലുകൾ “അത്ഭുതകരമായ വെളിപ്പെടുത്തലല്ല” എന്ന് പാർട്ടിയുടെ മുതിർന്ന നേതാവ് കെ സി വേണുഗോപാൽ ഒപ്പിട്ട കത്തിൽ പരാമർശിച്ചു.

“കോൺഗ്രസിന്റെ സ്ഥാപക നേതാക്കൾ തങ്ങളുടെ ജീവൻ ബലിയർപ്പിച്ച്‌ നേടിയെടുത്ത അവകാശങ്ങളും മൂല്യങ്ങളും തകർക്കുന്നതിൽ സന്നദ്ധനായ പങ്കാളിയായിരിക്കാം ഫെയ്‌സ്ബുക്ക്” എന്നിരുന്നാലും “ഒരു തിരുത്തലിന് ഇനിയും സമയം വൈകിയിട്ടില്ല,” എന്ന് കത്തിൽ പറയുന്നു.

ആദ്യഘട്ടം സമയബന്ധിതമായ അന്വേഷണമായിരിക്കണമെന്നും റിപ്പോർട്ട് ഒന്നോ രണ്ടോ മാസത്തിനുള്ളിൽ പൂർത്തിയാക്കി പരസ്യമാക്കണമെന്നും കത്തിൽ പറയുന്നു. 2014 മുതൽ ഫെയ്സ്ബുക്കിൽ അനുവദിച്ച എല്ലാ വിദ്വേഷ സംഭാഷണ പോസ്റ്റുകളും ഫെയ്സ്ബുക്ക് പ്രസിദ്ധീകരിക്കണമെന്ന് കോൺഗ്രസ് പറഞ്ഞു.

മതവികാരം വ്രണപ്പെടുത്തി ജനങ്ങളെ പ്രകോപിപ്പിച്ചു എന്ന് ആരോപിച്ച് ഇന്ത്യയിലെ ഫെയ്‌സ്ബുക്കിന്റെ പോളിസി ചീഫ് അങ്കി ദാസിനെതിരെ പൊലീസ് കേസ് ഫയൽ ചെയ്തിട്ടുണ്ട്.