താലിബാൻ വിദേശകാര്യമന്ത്രി അമിർ ഖാൻ മുത്താഖിയുടെ വാർത്താ സമ്മേളനത്തിൽ വനിതാ മാധ്യമപ്രവർത്തകർക്ക് വിലക്ക്. അഫ്ഗാൻ മന്ത്രിയുടെ ഡൽഹിയിലെ വാർത്താ സമ്മേളനത്തിൽ നിന്നാണ് വനിതാ മാധ്യമപ്രവർത്തകരെ ഒഴിവാക്കിയത്. വാർത്താ സമ്മേളനത്തിൽ വിളിക്കാത്തതിൽ കേന്ദ്രസർക്കാരിനെ വനിതാ മാധ്യമപ്രവർത്തകർപ്രതിഷേധം അറിയിച്ചു.
വനിതാ മാധ്യമപ്രവർത്തകരെ ഒഴിവാക്കിയത് സ്ത്രീവിരുദ്ധതയുടെ പരസ്യമായ പ്രകടനമാണെന്നും ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങളെ അപമാനിച്ചതിന് തുല്യമാണെന്നും വിമർശനം ഉയർന്നു. വനിതാ മാധ്യമപ്രവർത്തകർക്കുള്ള വിലക്ക് സംഭവം ഞെട്ടിക്കുന്ന നടപടിയെന്ന് മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് എംപിയുമായ പി ചിദംബരം പ്രതികരിച്ചു. പ്രതിഷേധിച്ച് പുരുഷ മാധ്യമപ്രവർത്തകർ ഇറങ്ങിപ്പോകണമായിരുന്നുവെന്നും ചിദംബരം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.
“നമ്മുടെ രാജ്യത്ത്, അതും നമ്മുടെ മണ്ണിൽ, നമ്മുടെ രാഷ്ട്രത്തോട് വ്യവസ്ഥകൾ നിർദേശിക്കാനും സ്ത്രീകൾക്കെതിരായ വിവേചനപരമായ അജണ്ട അടിച്ചേൽപ്പിക്കാനും അവർ ആരാണ്?” എന്നാണ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ് പ്രതികരിച്ചതിങ്ങനെ- സർക്കാർ പൂർണ ഔദ്യോഗിക പ്രോട്ടോക്കോളോടെ താലിബാൻ പ്രതിനിധി സംഘത്തിന് ആതിഥേയത്വം വഹിക്കുമ്പോൾ, താലിബാൻ വിദേശകാര്യ മന്ത്രിക്ക് സ്ത്രീകൾക്കെതിരായ നിയമവിരുദ്ധമായ വിവേചനം ഇന്ത്യയിലേക്ക് കൊണ്ടുവരാൻ അനുവാദം നൽകുന്നു എന്നത് അടിയറവ് പറയുന്നതിന് തുല്യമാണെന്ന് മാധ്യമപ്രവർത്തക സുഹാസിനി ഹൈദർ കുറിച്ചു.
Read more
അതേസമയം വനിതകളെ ക്ഷണിക്കാത്തതിൽ പങ്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. വാർത്താസമ്മേളനത്തിന് വിളിക്കേണ്ടവരെ തീരുമാനിച്ചത് അഫ്ഗാൻ അധികൃതർ എന്നാണ് വിശദീകരണം.അഫ്ഗാൻ വിദേശകാര്യ മന്ത്രി അമിർ ഖാൻ മുത്താഖി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി നടത്തിയ കൂടിക്കാഴ്ചകൾക്ക് ശേഷമാണ് മാധ്യമപ്രവർത്തകരെ കണ്ടത്. പുരുഷ മാധ്യമപ്രവർത്തകരെ മാത്രമാണ് ഈ വാർത്താ സമ്മേളനത്തിലേക്ക് ക്ഷണിച്ചത്.







