ഹലാല്‍ ഉത്പന്നങ്ങളുടെ നിരോധനത്തിന് പിന്നാലെ പരിശോധന; എട്ട് കമ്പനികള്‍ക്കെതിരെ കേസെടുത്ത് യോഗി സര്‍ക്കാര്‍

ഉത്തര്‍പ്രദേശില്‍ ഹലാല്‍ ടാഗ് പതിച്ച ഉത്പന്നങ്ങള്‍ നിരോധിച്ചതിന് പിന്നാലെ മാളുകളില്‍ ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശോധന. മാംസം, ഡ്രൈ ഫ്രൂട്‌സ്, പാനീയങ്ങള്‍ തുടങ്ങിയ ഹലാല്‍ ടാഗ് പതിപ്പിച്ച ഉത്പന്നങ്ങളാണ് ഭക്ഷ്യ സുരക്ഷ വകുപ്പ് പരിശോധിച്ചത്. ലഖ്‌നൗവിലെ സഹാറ മാളില്‍ നടത്തിയ പരിശോധനയ്ക്ക് പിന്നാലെ എട്ട് കമ്പനികള്‍ക്കെതിരെ ഉത്തര്‍പ്രദേശ് ഭക്ഷ്യ സുരക്ഷ വകുപ്പ് കേസെടുത്തു.

ഹലാല്‍ ടാഗ് പതിപ്പിച്ച ഉത്പന്നങ്ങളുടെ വില്‍പ്പന നിരോധിച്ച് യുപി സര്‍ക്കാര്‍ ഉത്തരവിറക്കിയത് ശനിയാഴ്ച ആയിരുന്നു. വില്‍പ്പന കൂടാതെ ഹലാല്‍ ഉത്പന്നങ്ങളുടെ നിര്‍മ്മാണം, സംഭരണം, വിതരണം തുടങ്ങിയവയ്ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊതുജനാരോഗ്യം മുന്‍നിറുത്തിയാണ് നിരോധനമെന്നാണ് യുപി സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പരാമര്‍ശിച്ചിട്ടുള്ളത്.

സംസ്ഥാനത്തെ വിവിധ ഉത്പന്നങ്ങള്‍ക്ക് ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെ തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകന്റെ പരാതിയില്‍ ഒരു കമ്പനിയ്ക്കും മൂന്ന് സംഘടനകള്‍ക്കുമെതിരെ കേസെടുത്തിരുന്നു. ഇതേ തുടര്‍ന്നാണ് സംസ്ഥാനത്ത് ഹലാല്‍ ഉത്പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.