'കോവിഡ് വ്യാപനത്തിന് ഉത്തരവാദി കോണ്‍ഗ്രസ്', മോദിയുടെ പ്രസ്താവനയ്‌ക്ക് എതിരെ പ്രിയങ്ക ഗാന്ധി

പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ കോവിഡ് പടര്‍ന്ന് പിടിക്കാന്‍ കാരണം മഹാരാഷ്ട്രയില്‍ നിന്ന് കുടിയേറുന്നവര്‍ക്ക് കോണ്‍ഗ്രസ് സൗജന്യ ട്രെയിന്‍ ടിക്കറ്റ് നല്‍കിയതാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ലോക്ക്ഡൗണ്‍ കാലത്ത് പാവപ്പെട്ടവര്‍ കാല്‍നടയായി വീടുകളിലേക്ക് പോകുമ്പോള്‍ നോക്കി നില്‍ക്കണമായിരുന്നോ എന്ന് പ്രിയങ്ക ചോദിച്ചു. അവരെ ആരും സഹായിക്കരുതെന്നാണോ മോദി ആഗ്രഹിച്ചതെന്ന് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.

അങ്ങനെയെങ്കില്‍ അദ്ദേഹം നടത്തിയ വലിയ റാലികളുടെ കാര്യം കൂടി വിശദീകരിക്കണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടു. ലോക്സഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയവേയാണ് പ്രധാനമന്ത്രി ആരോപണം ഉന്നയിച്ചത്.

‘കോവിഡിന്റെ ആദ്യ തരംഗത്തില്‍ കോണ്‍ഗ്രസ് എല്ലാ പരിധികളും മറികടന്നു. ആദ്യ തരംഗത്തില്‍, രാജ്യം ലോക്ക്ഡൗണില്‍ ആയിരിക്കുമ്പോള്‍, ലോകാരോഗ്യ സംഘടന എല്ലാവരേയും അവര്‍ എവിടെയായിരുന്നാലും അവിടെ തന്നെ തുടരാന്‍ ഉപദേശിക്കുമ്പോള്‍, നിരപരാധികളായ ജനങ്ങളെ ഭയപ്പെടുത്താന്‍ കോണ്‍ഗ്രസ് മുംബൈ റെയില്‍വേ സ്റ്റേഷനിലേക്ക് പോയി. തൊഴിലാളികളെ അവരുടെ സംസ്ഥാനങ്ങളിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിച്ചു. അതിന്റെ ഫലമായി പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ കോവിഡ് അതിവേഗം പടര്‍ന്നു,” പ്രധാനമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് ചെയ്തത് വലിയ പാപമാണെന്നാണ് മോദി ആരോപിച്ചത്.

കോണ്‍ഗ്രസ് തൊഴിലാളികളെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു. ഡല്‍ഹിയില്‍ സര്‍ക്കാര്‍ ചേരികളില്‍ ജീപ്പുകളില്‍ ചുറ്റിക്കറങ്ങി, വീട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബസുകള്‍ ക്രമീകരിച്ചിട്ടുണ്ടെന്ന് മൈക്കുകളില്‍ പ്രഖ്യാപിച്ചു. വൈറസ് പടരാത്ത ഉത്തര്‍ പ്രദേശിലും പഞ്ചാബിലും അണുബാധ പടര്‍ന്നു. ഇത് എന്ത് രാഷ്ട്രീയമാണ്, എത്ര കാലം ഈ രാഷ്ട്രീയം തുടരും? കോണ്‍ഗ്രസിന്റെ പെരുമാറ്റത്തില്‍ രാജ്യം മുഴുവന്‍ ഞെട്ടിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.