ന്യൂസ് ക്ലിക്കിന് എതിരെയുള്ള പൊലീസ് നടപടി; എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നത് ഫാസിസ്റ്റ് രീതിയെന്ന് പിണറായി വിജയന്‍

ഓണ്‍ലൈന്‍ മാധ്യമമായ ന്യൂസ് ക്ലിക്കിന് എതിരെയുള്ള ഡല്‍ഹി പൊലീസിന്റെ നടപടി പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യധാര മാധ്യമങ്ങള്‍ അവഗണിച്ചുപോന്ന വിഷയങ്ങള്‍ രാജ്യശ്രദ്ധയിലേക്ക് കൊണ്ടുവരുന്ന ബദല്‍ മാധ്യമങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ പ്രതിഷേധാര്‍ഹമാണ്. ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ ന്യൂസ് ക്ലിക്കിന് എതിരെയുള്ള ഡല്‍ഹി പൊലീസിന്റെ നടപടി ഗൗരവത്തോടെ എടുക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നത് ഫാസിസ്റ്റ് രീതിയാണ്. മാധ്യമങ്ങള്‍ക്ക് നിര്‍ഭയമായും സ്വതന്ത്രമായും സത്യസന്ധമായും വാര്‍ത്താ ശേഖരണവും പ്രകാശനവും നടത്താനുള്ള സ്വാതന്ത്ര്യം രാജ്യത്തുണ്ട്. അത് ഉറപ്പ് വരുത്താനുള്ള നടപടികളാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം ഡല്‍ഹി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുര്‍കായസ്ഥയെ കോടതി ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ചൈനീസ് ഫണ്ട് കൈപ്പറ്റിയെന്ന യുഎപിഎ കേസിലാണ് അറസ്റ്റ് നടന്നത്. എച്ച് ആര്‍ മാനേജര്‍ അമിത് ചക്രവര്‍ത്തിയേയും ഏഴുദിവത്തെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

കേസില്‍ 46 പേരെ ഇതിനോടകം ചോദ്യം ചെയ്തിരുന്നു. ഇന്നലെ ചോദ്യം ചെയ്ത് വിട്ടയച്ചവരെ ഇന്ന് വീണ്ടും വിളിപ്പിക്കും. പുര്‍കായസ്തയുടെ ചോദ്യം ചെയ്യലിലെ വിവരങ്ങള്‍ പുനപരിശോധിക്കാനാണ് നടപടി. നടപടിക്കെതിരെ വാര്‍ത്താപോര്‍ട്ടലായ ന്യൂസ് ക്ലിക്ക് സുപ്രീംകോടതിയെ സമീപിക്കും.

ചൈനയില്‍നിന്ന് പണം പറ്റുന്ന യുഎസ് വ്യവസായിയില്‍ നിന്നും തീവ്രവാദ സംഘടനകളില്‍ നിന്നും നിക്ഷേപം ശേഖരിച്ചുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ന്യൂസ് ക്ലിക്കിന്റെ സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചീഫുമായ പ്രബീര്‍ പുര്‍കയസ്തയെ അറസ്റ്റ് ചെയ്തത്. തീവ്രവാദ വിരുദ്ധ നിയമം (യുഎപിഎ), നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം എന്നിവ പ്രകാരമാണ് അറസ്റ്റ്.