വ്യാജ പ്രചരണങ്ങള്‍ അവസാനിപ്പിക്കാതെ പാകിസ്ഥാന്‍; വിദേശകാര്യ മന്ത്രി എഐ വീഡിയോ വരെ പ്രചരണത്തിന്; വ്യാജ വാര്‍ത്തകളില്‍ വീഴരുതെന്ന് പിഐബി

ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ വ്യാജ പ്രചരണങ്ങളും വര്‍ദ്ധിക്കുന്നു. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ക്ഷാമാപണം നടത്തുന്ന വീഡിയോ ഇതോടകം പ്രചരിച്ചിട്ടുണ്ട്. എന്നാല്‍ പ്രചരിക്കുന്നത് വ്യാജ വീഡിയോ ആണെന്ന് പിഐബി ഫാക്ട് ചെക്കിലൂടെ വ്യക്തമായിട്ടുണ്ട്. എഐ നിര്‍മിത വ്യാജ വീഡിയോയാണ് എസ് ജയശങ്കറിന്റേതായി പ്രചരിക്കുന്നത്.

വ്യാജ പ്രചരണങ്ങളുടെ ഭാഗമായിട്ടുള്ള വീഡിയോകളില്‍ വീഴരുതെന്നും പിഐബി അറിയിച്ചു. ഇന്ത്യന്‍ വ്യോമസേന വിമാനം തകര്‍ന്നുവീണെന്ന വ്യാജവാര്‍ത്തയും ഇത്തരത്തില്‍ പ്രചരിക്കുന്നുണ്ട്. 2025 മാര്‍ച്ചില്‍ പരിശീലന പറക്കലിനിടെ അംബാലയില്‍ തകര്‍ന്നുവീണ ഇന്ത്യന്‍ വ്യോമസേനയുടെ ജാഗ്വാര്‍ വിമാനത്തിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്.

അതേസമയം ഇന്ത്യ പാകിസ്ഥാന്റെ മിസൈലുകളും ഡ്രോണുകളും തകര്‍ത്തുവെന്നും സൈന്യം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പാകിസ്ഥാന്‍ യുദ്ധവിമാനങ്ങള്‍ ആക്രമണത്തിന് ഉപയോഗിച്ചു, അന്താരാഷ്ട്ര വ്യോമപാത ദുരുപയോഗം ചെയ്തുവെന്നും സൈന്യം. ശക്തമായി തിരിച്ചടിച്ചെന്ന് ഇന്ത്യന്‍ സേന വിശദീകരിച്ചു.

ഇന്ത്യയുടെ സൈനിക താവളങ്ങള്‍ തകര്‍ത്തെന്ന നുണപ്രചാരണം പൊളിക്കാന്‍ ഇപ്പോഴത്തെ ദൃശ്യങ്ങളും പങ്കുവെച്ച് സൈന്യം. ഒരു പ്രശ്‌നവും സൈനിക താവളങ്ങളില്‍ അവര്‍ അവകാശപ്പെടുന്ന പോലെ നടന്നിട്ടില്ലെന്നും സേന വ്യക്തമാക്കി.പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ സേനാവിന്യാസം കൂട്ടുന്നുവെന്നും ഇന്ത്യന്‍ സേന.

ഓപ്പറേഷന്‍ സിന്ദൂരിനെക്കുറിച്ചുള്ള പ്രത്യേക ബ്രീഫിംഗില്‍ ഇന്നലെ രാത്രി ഉധംപൂര്‍, പത്താന്‍കോട്ട്, ഭട്ടിന്‍ഡ എന്നിവിടങ്ങളിലെ ഇന്ത്യന്‍ വ്യോമതാവളങ്ങള്‍ ആക്രമിക്കാന്‍ പാകിസ്ഥാന്‍ ശ്രമിച്ചെന്നും ഇന്ത്യ ശക്തമായി തിരിച്ചടിച്ച് ആ ശ്രമങ്ങള്‍ തകര്‍ത്തെന്നും കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങും പറഞ്ഞു.

വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി, കരസേനയിലെ കേണല്‍ സോഫിയ ഖുറേഷി, ഇന്ത്യന്‍ വ്യോമസേനയിലെ (ഐഎഎഫ്) വിങ് കമാന്‍ഡര്‍ വ്യോമിക സിങ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പതുവുപോലെ വിദേശകാര്യ- പ്രതിരോധ മന്ത്രാലയ വാര്‍ത്ത സമ്മേളനം. പാകിസ്ഥാന്‍ സൈന്യത്തിന്റെ നടപടികള്‍ പ്രകോപനപരമായിരുന്നു, അതനുസരിച്ച് ഇന്ത്യ അതേ രീതിയിലാണ് തിരിച്ചടിച്ചതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പറഞ്ഞു.

ഇന്ത്യയ്ക്ക് മേല്‍ പാകിസ്ഥാന്‍ ഫത്ത മിസൈല്‍ ഉപയോഗിച്ചുവെന്നും സൈന്യം സ്ഥിരീകരിച്ചു. രാജ്യത്തിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ ഡ്രോണുകളും ദീര്‍ഘദൂര വേധന ആയുധങ്ങളും യുദ്ധവിമാനങ്ങളും ഉപയോഗിച്ച് ആക്രമണം നടത്തിയെന്നും പാകിസ്ഥാന്‍ പ്രകോപനം തുടരുന്നെന്നും പ്രതിരോധ മന്ത്രാലയും വ്യക്തമാക്കി.

Read more

പഞ്ചാബിലെ വിവിധ വ്യോമതാവളങ്ങളെ ലക്ഷ്യമിട്ട് അതിവേഗ മിസൈല്‍ ആക്രമണങ്ങളും പാകിസ്ഥാന്‍ നടത്തി. ശ്രീനഗറിലെയും അവന്തിപ്പോരയിലെയും ഉധംപുരിലെയും വ്യോമതാവളങ്ങള്‍ക്ക് സമീപമുള്ള മെഡിക്കല്‍ സെന്ററിലും സ്‌കൂളിലും പാകിസ്ഥാന്‍ ആക്രമണം നടത്തിയെന്നും സൈന്യം സ്ഥിരീകരിച്ചു. ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിടുന്ന പാക് രീതി ഭീരുത്വമാണെന്നും കേണല്‍ സോഫിയ ഖുറേഷി പറഞ്ഞു.