അതിർത്തിയിൽ പാക് വെടിവെപ്പ്, വെടിനിർത്തൽ കരാർ ലംഘിച്ചു; രണ്ട് ബിഎസ്എഫ് ജവാന്മാർക്ക് പരിക്ക്

അതിർത്തിയിൽ അപ്രതീക്ഷിതമായി പാക് വെടിവെപ്പ്. ജമ്മു കശ്മീരിലെ അർണിയ സെക്ടറിൽ യാതൊരുവിധ പ്രകോപനവുമില്ലാതെ പാകിസ്താൻ റേഞ്ചേഴ്സ് നടത്തിയ വെടിവയ്പിൽ രണ്ട് ബിഎസ്എഫ് ജവാന്മാർക്ക് പരിക്കേറ്റു. അർണിയ സെക്ടറിലെ വിക്രം പോസ്റ്റിൽ ചൊവ്വാഴ്ച രാവിലെ 8.15 ഓടെയാണ് വെടിവെപ്പുണ്ടായത്.

ഇഖ്ബാൽ, ഖന്നൂർ എന്നീ പാക് പോസ്റ്റിൽ നിന്നാണ് വെടിയുതിർത്തത്. ബിഎസ്‌എഫ് സൈനികരെ ലക്ഷ്യമിട്ട് സ്‌നൈപ്പർമാർ വെടിയുതിർക്കുക ആയിരുന്നുവെന്ന് വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ പോസ്റ്റിന് സമീപം വൈദ്യുതീകരണ ജോലികളിൽ ഏർപ്പെട്ടിരിക്കുകയായിരുന്ന സൈനികർക്കാണ് വെടിയേറ്റത്.

യാതൊരു പ്രകോപനവുമില്ലാതെ പാക് റേഞ്ചേഴ്സ് വെടിയുതിർക്കുകയായിരുന്നു. തുടർന്ന് ബിഎസ്എഫ് ജവാന്മാർ തിരിച്ചടിച്ചതായും അതിർത്തി രക്ഷാ സേന അറിയിച്ചു. വെടിവയ്പിൽ രണ്ട് ബിഎസ്എഫ് ജവാന്മാർക്ക് പരിക്കേറ്റതായും സൈനികർ ചികിത്സയിൽ കഴിയുകയാണെന്നും പ്രസ്താവനയിൽ പറയുന്നു. 2021 ഫെബ്രുവരിയിലെ ഇന്ത്യ- പാക് വെടിനിർത്തൽ ധാരണയ്ക്ക് ശേഷം ഇതാദ്യമായാണ് അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘനം നടക്കുന്നത്.