അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; സോണിയ ഗാന്ധിക്കും മല്ലികാർജ്ജുൻ ഖാർഗെയ്ക്കും ക്ഷണം

2024 ജനുവരി 22 ന് അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്. പ്രതിഷ്ഠാ ചടങ്ങിലേക്ക് പ്രതിപക്ഷ നേതാക്കൾക്കും ക്ഷണം ലഭിച്ചിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, ലോക്സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവരെ ചടങ്ങിലേക്ക് ക്ഷണിച്ചു. ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റാണ് ക്ഷണക്കത്ത് അയച്ചതെന്നാണ് റിപ്പോർട്ടുകൾ.

2024 ജനുവരി 22 ന് ഉച്ചയ്ക്ക് 12:45 ഓടെ രാമക്ഷേത്ര ശ്രീകോവിലിൽ രാംലല്ല വിഗ്രഹം സ്ഥാപിക്കും. പ്രതിഷ്ഠ ചടങ്ങിനുള്ള വൈദിക ചടങ്ങുകൾ ജനുവരി 16 ന് ആരംഭിക്കും.ചടങ്ങില്‍ പങ്കെടുക്കാനുള്ള ശ്രീറാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്‍റെ ക്ഷണം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചതോടെയാണ് തീയതി ഉറപ്പിച്ചത്.

മുൻ പ്രധാനമന്ത്രിമാരായ മൻമോഹൻ സിംഗ്, എച്ച്.ഡി ദേവഗൗഡ എന്നിവർക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്. എന്നാൽ മുതിർന്ന കോൺഗ്രസ് നേതാക്കൾ ചടങ്ങിൽ പങ്കെടുക്കാൻ സാധ്യതയില്ലെന്നാണ് സൂചന. വരും ദിവസങ്ങളിൽ കൂടുതൽ പ്രതിപക്ഷ നേതാക്കൾക്കും ക്ഷണങ്ങൾ അയച്ചേക്കും.

ഉദ്ഘാടനത്തിന് എത്തിച്ചേരുന്ന ഭക്തർക്കായുള്ള സൗകര്യങ്ങൾക്കായുള്ള ഒരുക്കങ്ങളും പുരോഗമിക്കുകയാണ്.ഭക്തരെ ഉൾക്കൊള്ളാൻ അയോധ്യയിൽ നിരവധി ടെന്റ് സിറ്റികൾ സ്ഥാപിക്കുന്ന പ്രവൃത്തിയും നടന്നുവരുന്നു.അയോധ്യ രാമജന്മഭൂമി മാർഗിലെ എൻട്രി പോയിന്റിന്റെ നിർമ്മാണവും അതിവേഗം പുരോഗമിക്കുന്നുണ്ട്. അതേ സമയം ക്ഷേത്രതച്തിലെത്തുന്ന വിശ്വാസികൾ അറിയേണ്ടതും പാലിക്കേണ്ടതുമായ നിരവധി കാര്യങ്ങളുണ്ട്.

പ്രതിഷ്ഠാ പരിപാടിയുടെ മുന്നോടിയായി, ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള 4000 സന്യാസിമാർക്കും 2500-3000 വിശിഷ്ട വ്യക്തികൾക്കും ക്ഷണം ലഭിച്ചിട്ടുണ്ട്.ക്ഷേത്ര സമർപ്പണ പരിപാടിയിൽ പ്രവേശിക്കുന്നതിന് ഒരു പ്രത്യേക പ്രോട്ടോക്കോൾ ഉള്ളതായി രാമ ക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കുന്നു. ക്ഷണക്കത്തിലും ഊ നിർണായക പോയിന്റുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

ക്ഷണം ലഭിച്ച് എത്തിയവരാണെങ്കിലും പ്രോട്ടോക്കോൾ പ്രകാരമുള്ള പ്രവേശന വ്യവസ്ഥകൾ എല്ലാം പാലിക്കണം. ദർശനസമയത്ത് മൊബൈൽ ഫോണുകളും ക്യാമറകളും അടക്കമുള്ള ഇലക്ട്രോണിക് സാധനങ്ങൾ ക്ഷേത്രപരിസരത്തേക്ക് കൊണ്ടുവരരുതെന്ന് ക്ഷണക്കത്തിൽ അഭ്യർത്ഥിക്കുന്നു.പ്രവേശനവും ക്രമീകരണങ്ങളും തിരക്കും ഒഴിവാക്കി സുഗമമാക്കാൻ അതിഥികൾ നേരത്തെ എത്തണമെന്നും നിർദേശമുണ്ട്.

ക്ഷേത്ര ദർശനത്തിനെത്തുന്ന വിശ്വാസികൾ തങ്ങളുടെ കൈവശമുള്ള സാധനങ്ങൾ സൂക്ഷിക്കാൻ ട്രസ്റ്റ് നൽകുന്ന സൗജന്യ ലോക്കറുകൾ ഉപയോഗിക്കണം. മൊബൈൽ ഫോണുകൾ, വാച്ചുകൾ, ഇലക്‌ട്രോണിക് സാധനങ്ങൾ, റിമോട്ട് കീകൾ, ഇയർഫോണുകൾ എന്നിവ ക്ഷേത്ര പരിസരത്ത് അനുവദിക്കില്ല. ക്ഷേത്രത്തിലേക്കുള്ള പ്രവേശനത്തിൽ വിവിധ സ്ഥലങ്ങളിൽ പരിശോധന നടക്കും. തടസ്സങ്ങൾ ഒഴിവാക്കാൻ വിശ്വാസികൾ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. ദർശനത്തിനെത്തുന്നവർ തിരിച്ചറിയൽ രേഖ കൈവശം കരുതേണ്ടതാണ്.

രാവിലെ 7 മുതൽ 11:30 വരെയും ഉച്ചകഴിഞ്ഞ് 2 മുതൽ വൈകിട്ട് 7 വരെയുമാണ് ദർശന സമയം. ക്ഷേത്രത്തിലെത്തുന്ന വിശ്വാസികൾക്ക് ആരതി കൗണ്ടറിൽ നിന്നും പൂജയ്ക്കുള്ള ബുക്കിംഗ് ചെയ്യാം. കൂടാതെ ഡോണേഷൻ കൗണ്ടർ, ഹോമിയോപ്പതി ചികിൽസാ കേന്ദ്രം എന്നിവയും ക്ഷേത്രത്തിനുള്ളിൽ സജ്ജമാക്കിയിട്ടുണ്ട്. ഹോമിയോപ്പതി ചികിൽസാ കേന്ദ്രത്തിൽ ഉച്ചയ്ക്ക് 2 മണി മുതൽ 7 മണി വരെ ഡോക്ടറുടെ സേവനം ലഭ്യമാകും.

വികലാംഗർക്ക് ക്ഷേത്രപരിസരത്ത് സൗജന്യ വീൽചെയർ സൗകര്യവും ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. ജനുവരി 20 മുതൽ മൂന്ന് ദിവസത്തേക്ക് സന്ദർശകർക്ക് ദർശനം ഉണ്ടായിരിക്കില്ല. ജനുവരി 22ന് പ്രതിഷ്ഠാ ചടങ്ങിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനാൽ ആ ദിവസം വിശ്വാസികൾക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനം നൽകില്ല. ക്ഷണിക്കപ്പെട്ട അതിഥികൾക്ക് ജനുവരി 22 ന് പ്രത്യേക ദർശനം ഉണ്ടായിരിക്കും. ജനുവരി 25 നാണ് ക്ഷേത്രം പൊതുജനങ്ങൾക്കായി വീണ്ടും തുറക്കുക.