സൂപ്പര്‍ടെക് ഇരട്ട ഫ്ളാറ്റ് സമുച്ചയം നിലംപതിച്ചു, രാജ്യത്ത് നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്ത ഏറ്റവും വലിയ കെട്ടിടം

വാഗ്ദാനലംഘന പരാതിയെത്തുടര്‍ന്ന് വിവാദത്തിലായ നോയിഡയിലെ സൂപ്പര്‍ടെക് ഇരട്ട ഫ്ലാറ്റ് സമുച്ചയം നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചുനീക്കി. ഉച്ചയ്ക്ക് കൃത്യം 2.30-ന് ആരംഭിച്ച പൊളിക്കല്‍ സക്കന്‍ഡിനുള്ളില്‍ പൂര്‍ത്തിയായി.

ഇന്ത്യയില്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്ത ഏറ്റവും വലിയ കെട്ടിടമാണ് ഇത്. 40 നിലകളില്‍ 900 ഫ്‌ളാറ്റുകളും 21 കടമുറികളുമാണ് നോയ്ഡ ട്വിന്‍ ടവറിലുണ്ടായിരുന്നത്. കെട്ടിടത്തില്‍ 7000 ദ്വാരങ്ങള്‍ ഉണ്ടാക്കിയാണ് സ്‌ഫോടക വസ്തു നിറച്ചത്. സ്ഫോടനം നടത്താനായി 20000 സര്‍ക്യൂട്ടുകളും സജ്ജമാക്കിയിരുന്നു. 3700 കിലോഗ്രാം സ്‌ഫോടക വസ്തുവാണ് ടവര്‍ തകര്‍ക്കാന്‍ ഉപയോഗിച്ചത്.

നോയിഡ-ഗ്രേറ്റര്‍ നോയിഡ എക്സ്പ്രസ് ഹൈവേയ്ക്ക് സമീപമാണ് കെട്ടിടം സ്ഥിതി ചെയ്തിരുന്നത്. സ്ഫോടനത്തിന് മുന്നോടിയായി പ്രദേശത്ത് കനത്ത ജാഗ്രതയാണ് ഏര്‍പ്പെടുത്തിയിരുന്നത്. പ്രദേശവാസികളോട് രാവിലെ തന്നെ ഒഴിയാന്‍ ആവശ്യപ്പെട്ടിരുന്നു.

2014 ലാണ് ഇരട്ടകെട്ടിടം പൊളിക്കാന്‍ കോടതി ഉത്തരവിട്ടത്. വൈകാതെ കേസ് സുപ്രീംകോടതിയിലും എത്തി. ഏഴ് വര്‍ഷം നീണ്ട വാദ പ്രതിവാദത്തിനൊടുവില്‍ കഴിഞ്ഞ വര്‍ഷം അലഹബാദ് ഹൈക്കോടതി വിധി സുപ്രീംകോടതിയും ശരി വെക്കുകയായിരുന്നു.