അവസാനം ഒരു മകള്‍ക്ക് നീതി ലഭിച്ചു; തനിക്കേറ്റ മുറിവിനുള്ള മരുന്നാണിതെന്നും നിര്‍ഭയയുടെ അമ്മ

ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച കേസിലെ പ്രതികളായ നാലു പേരും പൊലീസിന്റെ വെടിയേറ്റു മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ഡല്‍ഹി കൂട്ടബലാത്സംഗത്തില്‍ മരിച്ച നിര്‍ഭയയുടെ അമ്മ. 2012-ല്‍ ഏറ്റ തന്റെ മുറിവിനുള്ള മരുന്നാണ് വാര്‍ത്തയെന്ന് ആഷാ ദേവി പ്രതികരിച്ചു.

അവസാനം ഒരു മകള്‍ക്ക് നീതി ലഭിച്ചു. പോലീസിന് ഞാന്‍ നന്ദി പറയുന്നു. 7 വര്‍ഷമായി ഞാന്‍ ആക്രോശിക്കുകയാണ്, നിയമങ്ങള്‍ ലംഘിച്ച് കുറ്റവാളികളെ ശിക്ഷിക്കണമെന്ന്.- നിര്‍ഭയയുടെ അമ്മ പറഞ്ഞു. ഞാന്‍ ഇപ്പോഴും കോടതിയില്‍ ചുറ്റിത്തിരിയുകയാണ്. ഡിസംബര്‍ 13-ന് വീണ്ടും കോടതിയില്‍ പോകണം. ആ മകള്‍ക്ക് നീതി ലഭിച്ചിരിക്കുന്നതിനാല്‍ അവളുടെ മാതാപിതാക്കള്‍ക്ക് ഇപ്പോള്‍ ആശ്വാസം ലഭിച്ചിരിക്കണം. ഇത്തരം ഹീനമായ കുറ്റം ചെയ്യുന്ന എല്ലാവര്‍ക്കും ഒരു ഭയമുണ്ടാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വെള്ളിയാഴ്ച പുലര്‍ച്ചെ 3.30-നാണ് നാലു പേരും പൊലീസിന്റെ വെടിയേറ്റു മരിച്ചത്. ഇവര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നെന്ന് സൈബരാബാദ് പോലീസ് വ്യക്തമാക്കി. ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തു വെച്ചു തന്നെയാണ് പ്രതികള്‍ പൊലീസിന്റെ വെടിയേറ്റു മരിച്ചത്.

നവംബര്‍ 28-ന് ആണ് 26 വയസ്സുള്ള വെറ്ററിനറി ഡോക്ടറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ ഷാദ്‌നഗര്‍ ദേശീയ പാതയില്‍ പാലത്തിനടിയില്‍ കാണപ്പെട്ടത്. ഈ സംഭവത്തില്‍ പിന്നീട് അറസ്റ്റിലായ ജോല്ലു ശിവ, ജോല്ലു നവീന്‍, ചിന്താകുന്ത ചന്നകേശവുലു, മുഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്.