പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിര്‍ണായക കണ്ടെത്തലുമായി എന്‍ഐഎ; ഭീകരര്‍ ഒന്നര വര്‍ഷം മുന്‍പ് ജമ്മുകശ്മീരിലെത്തിയിരുന്നു

ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ നിര്‍ണായക കണ്ടെത്തലുമായി അന്വേഷണ ഏജന്‍സിയായ എന്‍ഐഎ. ഭീകരാക്രമണത്തില്‍ പങ്കെടുത്ത രണ്ട് ഭീകരര്‍ ഒന്നര വര്‍ഷം മുന്‍പാണ് ജമ്മു കശ്മീരിലെത്തിയെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. കശ്മീരിലെ പല ആക്രമണങ്ങളിലും ഇവര്‍ക്ക് പങ്കുണ്ടെന്നും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.

പഹല്‍ഗാമില്‍ ഭീകരാക്രമണത്തിന്റെ ദൃക്സാക്ഷിയുടെ മൊഴിയും എന്‍ഐഎ രേഖപ്പെടുത്തിയിട്ടുണ്ട്. ഭീകരാക്രമണം നടക്കുമ്പോള്‍ മരത്തില്‍ കയറി ഒളിച്ചിരുന്ന പ്രദേശവാസിയെ ആണ് അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തത്. ഇയാളെ ബൈസരന്‍ വാലിയില്‍ എത്തിച്ച് എന്‍ഐഎ തെളിവെടുപ്പും നടത്തിയിട്ടുണ്ട്.

അതേസമയം അതിര്‍ത്തിയില്‍ പാകിസ്ഥാന്റെ പ്രകോപനം തുടരുന്നുണ്ട്. തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് അതിര്‍ത്തിയില്‍ പാക് സൈന്യം പ്രകോപനം തുടരുന്നത്. കുപ്വാരയിലും ബാരമുള്ളയിലുംരാജ്യാന്തര അതിര്‍ത്തിയോട് ചേര്‍ന്നുള്ള അന്നൂരിലും പാക്ക് പോസ്റ്റുകളില്‍ നിന്ന് വെടിവെപ്പ് ഉണ്ടാവുകയും ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയും ചെയ്യുന്നുണ്ട്.

എന്നാല്‍ ജമ്മുകശ്മീരില്‍ ഭീകരരെന്ന് സംശയിക്കുന്നവരുടെ വീടുകള്‍ പൊളിക്കുന്നത് താത്കാലികമായി നിറുത്തിവച്ചു. പ്രാദേശികമായി ഉയര്‍ന്ന എതിര്‍പ്പിന് പിന്നാലെയാണ് നടപടി.എന്നാല്‍ ജമ്മു കശ്മീരില്‍ പകുതിയിലധികം ടൂറിസ്റ്റ് കേന്ദ്രങ്ങളും താത്കാലികമായി അടച്ചു.