നീരവ് ലണ്ടനിലുണ്ടെന്ന് അറിയാം; നടപടിയെടുക്കാന്‍ കാത്തിരിക്കുന്നത് ബ്രിട്ടന്റെ പ്രതികരണത്തിന്: ഇന്ത്യ

വായ്പാ തട്ടിപ്പ് നടത്തി ലണ്ടനിലേക്ക് മുങ്ങി വിലസുന്ന നീരവ് മോദിയെ കുറിച്ച് അറിയാമെന്നും ബ്രിട്ടന്റെ പ്രതികരണത്തിന് കാത്തിരിക്കുകയാണ് നടപടിക്കെന്നും കേന്ദ്ര സര്‍ക്കാര്‍. നീരവിനെ ഇന്ത്യക്കു വിട്ടു നല്‍കണമെന്ന് കഴിഞ്ഞ ജൂലൈയിലാണ് കേന്ദ്രസര്‍ക്കാര്‍ ബ്രിട്ടനോട് ആവശ്യപ്പെട്ടത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 13,000 കോടി രൂപ വെട്ടിപ്പു നടത്തിയ കേസില്‍ നീരവിനൊപ്പം അമ്മാവന്‍ മെഹുല്‍ ചോക്സിയെയും വിട്ടുനല്‍കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

നീരവ് ലണ്ടനിലാണെന്ന് അറിയാമെന്നും മാധ്യമങ്ങള്‍ കണ്ടെത്തിയതു കൊണ്ട് മാത്രം പെട്ടെന്ന് ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവരാന്‍ കഴിയില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.

അതേസമയം, ഇന്ത്യയുടെ അപേക്ഷ കോടതിക്ക് കൈമാറിയതായി യു.കെ ഹോം സെക്രട്ടറി അറിയിച്ചു. പുതിയ സാഹചര്യത്തില്‍ നീരവ് മോദിക്കെതിരെ യു.കെ അറസ്‌ററ്റ് വാറണ്ട് പുറപ്പെടുവിക്കുമെന്നാണ് റിപ്പോര്‍ട്ട്.

നീരവ് മോദിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷ യു.കെയിലെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിക്കാണ് കൈമാറിയിരിക്കുന്നത്. ഇന്ത്യയുടെ അപേക്ഷ പരിഗണിച്ച ശേഷം കോടതി നീരവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. നീരവ് മോദിക്കെതിരെ അറസ്റ്റ് വാറണ്ട് പ്രഖ്യാപിക്കുന്ന സാഹചര്യത്തില്‍ ലണ്ടനിലേക്ക് പോകാനാണ് സി.ബി.ഐയുടെയും എന്‍ഫോഴ്‌സ്മന്റെ് ഡയറക്ടറേറ്റിന്റെയും തീരുമാനം.

നീരവ് മോദി ലണ്ടനിലെ തെരുവുകളിലുടെ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ യു.കെ പത്രമായ ദ ടെലിഗ്രാഫ് പുറത്ത് വിട്ടിരുന്നു. നീരവ് മോദി ലണ്ടനില്‍ ആഡംബര വസതിയിലാണ് താമസിക്കുന്നതെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു.