ഇരട്ട എഞ്ചിനുള്ള സർക്കാരിന്റെ ഇരട്ടനേട്ടങ്ങൾ: യോഗി സർക്കാരിനെ പ്രശംസിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി

ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിന് മാസങ്ങൾക്കുമുമ്പ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രശംസിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. “ഇരട്ട എഞ്ചിനുള്ള സർക്കാരിന്റെ ഇരട്ട നേട്ടങ്ങൾ” എന്നതിന്റെ ഉത്തമ ഉദാഹരണമായി ഉത്തർപ്രദേശ് മാറി എന്ന് പ്രധാനമന്ത്രി മോദി ഇന്ന് പറഞ്ഞു.

ഒരു കാലത്ത് രാജ്യത്തിന്റെ വികസനത്തിന് തടസ്സമായി കണ്ടിരുന്ന യു.പി ഇന്ന് രാജ്യത്തെ ഏറ്റവും വലിയ വികസന പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുന്നു എന്നതിൽ തനിക്ക് അതിയായ സംതൃപ്തി തോന്നുന്നു എന്ന് പ്രധനമന്ത്രി പറഞ്ഞു. ഡൽഹിയിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള അലിഗഡിൽ രാജ മഹേന്ദ്ര പ്രതാപ് സിംഗ് സ്റ്റേറ്റ് സർവകലാശാല ആരംഭിച്ചതിന്റെ ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ജാട്ട് സമുദായ നേതാവും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന രാജ മഹേന്ദ്ര പ്രതാപ് സിംഗിന്റെ പേരിലുള്ള സർവകലാശാലയുടെ ഉദ്ഘാടന പരിപാടി, തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ യുപിയിലെ കർഷക പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന ജാട്ട് സമുദായത്തെ പ്രീണിപ്പിക്കാനുള്ള ഒന്നായാണ് കണക്കാക്കപ്പെടുന്നത്. 2022 ൽ നടക്കാനിരിക്കുന്ന യു.പി നിയമസഭാ തിരഞ്ഞെടുപ്പിൽ പടിഞ്ഞാറൻ യുപിയിലെ 17 ശതമാനം വരുന്ന ജാട്ട് വോട്ട് ബാങ്ക് ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമാണ്.

ദേശീയ, അന്തർദേശീയ നിക്ഷേപകർക്ക് ഉത്തർപ്രദേശ് കൂടുതൽ അനുകൂലമായ ലക്ഷ്യസ്ഥാനമായി വളർന്നുവരുന്നു. അനുകൂലമായ അന്തരീക്ഷം പരിപോഷിപ്പിക്കപ്പെടുമ്പോഴും ആവശ്യമായ വിഭവങ്ങൾ നൽകുമ്പോഴും ആണ് ഇത് സംഭവിക്കുന്നത്. ഇന്ന്, ഉത്തർപ്രദേശ് ഇരട്ട എഞ്ചിനുള്ള സർക്കാരിന്റെ ഇരട്ട നേട്ടങ്ങളുടെ തിളങ്ങുന്ന ഉദാഹരണമായി മാറിയിരിക്കുന്നു, കേന്ദ്രത്തിലെയും സംസ്ഥാനത്തിലെയും ബിജെപി സർക്കാരുകളുടെ നേട്ടങ്ങളെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

ബിജെപിയെ ആക്രമിക്കാൻ മുൻകാലങ്ങളിൽ “ഇരട്ട എഞ്ചിൻ” പരാമർശം നടത്തിയ എതിരാളികളെ പ്രധാനമന്ത്രി നരേന്ദ്രമോദി വിമർശിച്ചു. ഗുണ്ടകൾ മാത്രം സംസ്ഥാനം ഭരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ എല്ലാ കൊള്ളക്കാരും മാഫിയ നേതാക്കളും അഴികൾക്ക് പിന്നിലാണ്. അഴിമതിക്കാർ എങ്ങനെ മന്ത്രിമാരായി തിരഞ്ഞെടുക്കപ്പെട്ടു എന്നതും സംസ്ഥാനത്ത് നടന്ന അഴിമതികളും യുപിയിലെ ജനങ്ങൾക്ക് മറക്കാനാകില്ല. മുൻ മുഖ്യമന്ത്രിമാരായ അഖിലേഷ് യാദവിനെയും മായാവതിയെയും പേരെടുത്തു പറയാതെ മോദി വിമർശിച്ചു.

പ്രതിരോധ ഉല്‍പ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യമെന്ന നിലയിൽ നിന്ന് ലോകത്തെ ഏറ്റവും വലിയ പ്രതിരോധ കയറ്റുമതി രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണെന്നും മോദി പറഞ്ഞു. കൂടാതെ പ്രതിരോധ ഉല്‍പ്പന്നങ്ങളുടെ നിർമ്മാണത്തിന്റെ ഒരു കേന്ദ്രമായി അലിഗഡ് മാറുകയാണ്. ഇതിനകം 12 പ്രതിരോധ സ്ഥാപനങ്ങൾ തങ്ങളുടെ നിർമ്മാണ യൂണിറ്റുകൾ ഇവിടെ അലിഗഡിൽ സ്ഥാപിച്ചു എന്നും മോദി കൂട്ടിച്ചേർത്തു.