മുസാഫർനഗർ വർഗീയ കലാപം; 77 കേസുകൾ ഉത്തർപ്രദേശ് സർക്കാർ പിൻവലിച്ചു, ഒഴിവാക്കിയത് ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റകൃത്യങ്ങൾ

ഉത്തർപ്രദേശിലെ മുസഫർനഗറിൽ നടന്ന വർഗീയ കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 77 കേസുകൾ സർക്കാർ പിൻവലിച്ചു. കേസ് ഒഴിവാക്കിയ വിവരം അമിക്കസ് ക്യൂറി സുപ്രീംകോടതിയിൽ അറിയിച്ചു.

ഒരു കാരണവും നൽകാതെയാണ് കേസുകൾ സർക്കാർ പിൻവലിച്ചതെന്നാണ് അമിക്കസ് ക്യൂറി സുപ്രീംകോടതിയെ അറിയിച്ചത്. ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന കൊള്ള പോലുള്ള കുറ്റങ്ങളാണ് പിൻവലിച്ചത്.

ഓഗസ്റ്റ് 20 ന് ഉത്തർപ്രദേശ് സംസ്ഥാന അഭിഭാഷകൻ തനിക്ക് അയച്ച കത്തിന്റെ ഭാഗമാണ് ഈ വിവരമെന്ന് അമിക്കസ് ക്യൂറി വിജയ് ഹൻസാരി പറഞ്ഞു.

2013 ലെ മുസാഫർനഗർ കലാപവുമായി ബന്ധപ്പെട്ട 510 കേസുകൾ 6,869 പ്രതികൾക്ക് എതിരെ മീററ്റ് സോണിലെ അഞ്ച് ജില്ലകളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, സുപ്രീംകോടതി അമിക്കസ്ക്യൂറിയായി നിയോഗിച്ച മുതിർന്ന അഭിഭാഷകൻ വിജയ് ഹൻസാരിയക്കു വേണ്ടി അദ്ദേഹത്തിൻറെ അഭിഭാഷക സ്നേഹ കലിത കോടതിയെ അറിയിച്ചു.

Read more

510 കേസുകളിൽ 175 എണ്ണത്തിൽ കുറ്റപത്രവും 165 എണ്ണത്തിൽ അന്തിമ റിപ്പോർട്ടും സമർപ്പിച്ചു. 170 കേസുകൾ റദ്ദാക്കുകയും ചെയ്തു. തുടർന്നാണ്, സി.ആർ.പി.സിയിലെ 321ാം വകുപ്പ് പ്രകാരം 77 കേസുകൾ പിൻവലിച്ചതായി സർക്കാർ അറിയിച്ചത്.