"നാസി ജർമ്മനിയിലെ ജൂതന്മാരെ പോലെ ഇന്ത്യൻ മുസ്ലിങ്ങളും ഒരു ബലിയാടാണ്...ആധുനിക ഹനുമാൻമാർ ഇന്ത്യയെ മുഴുവനായും കത്തിക്കുകയാണ്": ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഉള്ള ബി.ജെ.പി സർക്കാർ രാജ്യസഭയിൽ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ കടുത്ത ഭാഷയിൽ വിമര്‍ശനം ഉന്നയിച്ച് സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. കശ്മീർ പോലെ അസം കത്തുകയാണ്. രാജ്യം കത്തുന്ന സമയത്ത് ഈ ആധുനിക നീറോമാർ വീണ വായിക്കുകയാണ്. ഹനുമാൻ ലങ്കയ്ക്ക് തീയിട്ടു. ഈ ആധുനിക ഹനുമാൻമാർ ഇന്ത്യയെ മുഴുവനായും കത്തിക്കുകയാണ് മാര്‍ക്കണ്ഡേയ കട്ജു തന്റെ ട്വിറ്റർ കുറിപ്പിൽ പറഞ്ഞു.

ഭരണാധികാരികൾക്ക് പരിഹാരം കാണാൻ കഴിയാത്ത ഇന്ത്യയെ പിടിമുറുക്കിയ ഭീകരമായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിന് യോഗ ദിനം, സ്വച്ഛതാ അഭിയാൻ, രാം മന്ദിർ, പശു സംരക്ഷണം, ആർട്ടിക്കിൾ 370 നിർത്തലാക്കൽ തുടങ്ങിയവ പോലെ ഒരു പ്രഹസനം മാത്രമാണ് പൗരത്വ ഭേദഗതി ബിൽ. നാസി ജർമ്മനിയിലെ ജൂതന്മാരെപ്പോലെ മുസ്ലിങ്ങളും ഒരു ബലിയാടാണ് മാര്‍ക്കണ്ഡേയ കട്ജു മറ്റൊരു ട്വീറ്റിൽ പറഞ്ഞു.

“സാമുദായിക വിദ്വേഷം പ്രചരിപ്പിക്കുക, സമൂഹത്തെ ധ്രുവീകരിക്കുക, ന്യൂനപക്ഷങ്ങളെ അടിച്ചമർത്തുക, ഭയപ്പെടുത്തുക, ജനാധിപത്യത്തെ അടിച്ചമർത്തുന്ന നവ ഫാസിസ്റ്റ് സ്വഭാവം എന്നീ നയങ്ങളിലൂടെ രാജ്യത്തെ കാർന്നു തിന്നുന്ന യഥാർത്ഥ ചിതൽ ബിജെപിയാണ് എന്നാണ് എന്റെ അഭിപ്രായം.” മാര്‍ക്കണ്ഡേയ കട്ജു പറഞ്ഞു.

പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ അയൽരാജ്യങ്ങളിൽ നിന്നുള്ള മുസ്ലിം ഇതര കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ സാധിക്കുന്ന പൗരത്വ ഭേദഗതി ബില്‍ ബുധനാഴ്ചയാണ് രാജ്യസഭയില്‍ പാസ്സാക്കിയത്. ബില്ലിനെ 105 പേര്‍ എതിര്‍ത്തപ്പോള്‍ 125 പേര്‍ അനുകൂലിക്കുകയായിരുന്നു.