രക്തത്തിന് പകരം കയറ്റിയത് മൊസമ്പി ജ്യൂസ്; രോഗി മരിച്ചു

ഉത്തര്‍പ്രദേശില്‍ രക്തത്തിന് പകരം മൊസമ്പി ജ്യൂസ് കയറ്റിയതിനെ തുടര്‍ന്ന് രോഗി മരിച്ചതായി പരാതി. ഡെങ്കിപ്പനിയെ തുടര്‍ന്ന് ചികിത്സ തേടിയ 32-കാരനാണ് ആശുപത്രി അധികൃതരുടെ അശ്രദ്ധയെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടത്.

പ്രാഥമിക അന്വേഷണത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി കണ്ടെത്തി. പ്രതിഷേധം ശക്തമായതോടെ സ്വകാര്യ ആശുപത്രി അടപ്പിച്ചു.

പ്രയാഗ്രാജിലെ ഗ്ലോബല്‍ ഹോസ്പിറ്റല്‍ ആന്റ് ട്രോമ സെന്ററില്‍ നിന്ന് നല്‍കിയ ‘പ്ലാസ്മ’ എന്ന് രേഖപ്പെടുത്തിയ രക്തബാഗില്‍ ജ്യൂസ് ആയിരുന്നുവെന്ന് കുടുംബം പറഞ്ഞു. ഇത് കയറ്റിയതിന് പിന്നാലെ രോഗിയുടെ നില വഷളാകുകയായിരുന്നു. പിന്നീട് മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തില്‍ അന്വേഷം ആരംഭിച്ചതായും രക്തബാഗുകള്‍ പരിശോധനയ്ക്ക് അയച്ചതായും ഡെപ്യൂട്ടി ചീഫ് മിനിസ്റ്റര്‍ ബ്രജേഷ് പതക് പറഞ്ഞു. കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ ആശുപത്രി അധികൃതര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.