കള്ളപ്പണം വെളുപ്പിക്കല്‍; ഇഡി കുറ്റപത്രത്തിൽ ആദ്യമായി പ്രിയങ്കാ ഗാന്ധിയുടെ പേര്

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രത്തില്‍ ആദ്യമായി കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ പേര്. ഹരിയാനയിലെ ഫരീദാബാദില്‍ അഞ്ചേക്കര്‍ സ്ഥലം വാങ്ങുകയും വാങ്ങിയ ആൾക്ക് തന്നെ ഭൂമി തിരിച്ചു വിൽക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് പ്രിയങ്കയുടെ പേരുമുള്ളത്.

കേസുമായി ബന്ധപ്പെട്ട കുറ്റപത്രത്തില്‍ നേരത്തെ പ്രിയങ്കയുടെ പങ്കാളി റോബര്‍ട്ട് വാദ്രയെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു. ഫരീദാബാദിലെ അമിപുര്‍ ഗ്രാമത്തില്‍ പഹ്‌വയില്‍ നിന്ന് അഞ്ചേക്കര്‍ വാങ്ങിയതിന് പുറമേ, റോബര്‍ട്ട് വാദ്ര 40.08 ഏക്കറോളം വരുന്ന, മൂന്നു ഭാഗങ്ങളായുള്ള ഭൂമി 2005- 06 കാലത്ത് വാങ്ങുകയും 2010ല്‍ അയാള്‍ക്കു തന്നെ ഇത് വില്‍ക്കുകയും ചെയ്തെന്നാണ് കുറ്റപത്രത്തിലെ പരാമര്‍ശം. ഇയാള്‍ എന്‍ആര്‍ഐ വ്യവസായിയും മലയാളിയുമായ സിസി തമ്പിക്കും ഭൂമി വിറ്റുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.

വിവിധ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ അന്വേഷണ വലയത്തിലുള്ള ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരിയെ സിസി തമ്പിയും ബ്രിട്ടീഷ് പൗരനായ മറ്റൊരു വ്യവസായിയും ഒളിവില്‍ പോകാന്‍ സഹായിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു. സിസി തമ്പിയുമായി വാദ്രയ്ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് ഇഡി ആരോപണം. 2006ല്‍ പ്രിയങ്കയുടെ പേരില്‍ പഹ്‌വയില്‍ നിന്ന് വാങ്ങിയ വീട് ഭൂമിക്കൊപ്പം തിരിച്ചു വിറ്റുവെന്നും ആരോപിക്കുന്നു. സമാന രീതിയില്‍ സിസി തമ്പി പഹ്‌വയില്‍ നിന്ന് 486 ഏക്കര്‍ ഭൂമി വാങ്ങിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.