ഇത് പെരുമാറ്റ ചട്ടങ്ങളുടെ നഗ്നമായ ലംഘനം, തിരഞ്ഞെടുപ്പ് കമ്മീഷന് അന്ധതയും ബധിരതയും ബാധിച്ചു; മോദിയുടെ കേദാര്‍നാഥ് സന്ദര്‍ശനത്തില്‍ പരാതിയുമായി തൃണമൂല്‍

പ്രധാനമന്ത്രി മോദിയുടെ കേദാര്‍നാഥ് സന്ദര്‍ശനം തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ.് സംഭവത്തില്‍ തൃണമൂല്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. പ്രചരണം മേയ് 17ന് അവസാനിച്ചതാണ്. എന്നാല്‍ എല്ലാവരേയും ഞെട്ടിച്ച് മോദി കേദാര്‍നാഥ് യാത്ര തീരുമാനിക്കുകയും സന്ദര്‍ശനദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയും െചയ്തു. പെരുമാറ്റച്ചട്ടങ്ങളുടെ നഗ്‌നമായ ലംഘനമാണിതെന്നു ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തിരഞ്ഞെടുപ്പു കമ്മിഷനു നല്‍കിയ കത്തില്‍ പറയുന്നു.

കേദാര്‍നാഥ് പുനരുദ്ധാരണത്തിനു മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കൂടാതെ ജനങ്ങളേയും മാധ്യമങ്ങളേയും കണ്ടു. തീര്‍ത്തും തെറ്റായ നടപടിയാണിതെന്ന് പാര്‍ട്ടി നേതാവ് ഡെറിക് ഒബ്രയന്‍ പറഞ്ഞു. മോദിയുടെ സന്ദര്‍ശനത്തിലെ ഓരോ നിമിഷവും മാധ്യമങ്ങളില്‍ പ്രക്ഷേപണം ചെയ്യപ്പെട്ടു. ഇതു വോട്ടര്‍മാരെ സ്വാധീനിക്കും. കൂടാതെ മോദി, മോദി എന്ന മുദ്രാവാക്യം വിളിയും ദൃശ്യങ്ങളില്‍ കേള്‍ക്കാം.

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കൃത്യമായി തയാറാക്കിയ പദ്ധതിയുടെ ഭാഗമാണിത്. തിരഞ്ഞെടുപ്പ് കമ്മീഷന് അന്ധതയും ബധിരതയും ബാധിച്ചു
കത്തില്‍ പറയുന്നു.
പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നുവെന്ന ഓര്‍മപ്പെടുത്തലോടെയാണ് മോദിക്ക് കേദാര്‍നാഥ്, ബദ്രിനാഥ് സന്ദര്‍ശനത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുമതി നല്‍കിയത്.