വിഎച്ച്പിയുടെ ഘോഷയാത്ര ഇന്ന്; ഹരിയാനയില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു, കനത്ത ജാഗ്രത, നൂഹില്‍ നിരോധനാജ്ഞ

ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചെങ്കിലും ഘോഷയാത്ര നടത്താനൊരുങ്ങി വിഎച്ച്പി. ഹരിയാന നൂഹില്‍ ഇന്ന് വിഎച്ച്പി സംഘടിക്കുന്ന ഘോഷയാത്രയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കനത്ത ജാഗ്രതയാണ് ഒരുക്കിയിരിക്കുന്നത്. നൂഹിലെ ശിവ ക്ഷേത്രത്തില്‍ നിന്നും രാവിലെ 11 മണിക്കാണ് ഘോഷയാത്ര ആരംഭിക്കുക.

ജൂലൈ 31ന് ഘോഷ യാത്രക്ക് നേരെ കല്ലേറ് ഉണ്ടായതിനെ തുടര്‍ന്ന് ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാവുകയും അതില്‍ 6 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. മുന്‍ കരുതലായി നൂഹില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടു ദിവസം മുമ്പ് ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, സര്‍ക്കാര്‍ ഓഫീസുകള്‍ക്കും മുന്‍ കരുതലായി അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പൊലീസ് വിന്യാസവും കൂട്ടി. വേണ്ടിവന്നാല്‍ സൈന്യത്തിന്റെ സഹായവും തേടാനാണ് നീക്കം. ജി 20 ഉച്ചകോടിയുടെ ഭാഗമായുള്ള ഷെര്‍പ്പ യോഗം ഹരിയാനയില്‍ നടക്കുന്നതും യാത്ര തടയാനുള്ള കാരണമായിട്ടുണ്ട്.

എന്നാല്‍ നേരത്തെ നിശ്ചയിച്ചത് പോലെ രാവിലെ 11 മണിക്ക് തന്നെ മഹാക്ഷേത്രങ്ങളെ ബന്ധിപ്പിച്ചുള്ള ഘോഷയാത്ര നടത്തുമെന്ന് വിശ്വഹിന്ദു പരിഷത്ത് വ്യക്തമാക്കി. ബജ്രംഗ് ദള്‍, ഗോ രക്ഷാ ദള്‍ അടക്കമുള്ള സംഘടനകളും യാത്രയില്‍ പങ്കെടുക്കും. വൈകീട്ട് നാല് മണിവരെയാണ് യാത്ര.