പാക് ആക്രമണം രൂക്ഷമാകുന്നു, ടെറിട്ടോറിയല്‍ ആര്‍മിയെ വിളിച്ച് പ്രതിരോധ മന്ത്രാലയം; 14 ബറ്റാലിയനുകള്‍ സേവനത്തിനെത്തും, തീരുമാനം സൈന്യത്തെ കൂടുതല്‍ ശക്തമാക്കാന്‍

അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ ആക്രമണം ശക്തമാക്കുന്നതിനിടെ 14 ടെറിട്ടോറിയല്‍ ആര്‍മി ബറ്റാലിയനുകളെ സജ്ജമാക്കി പ്രതിരോധ മന്ത്രാലയം. പാകിസ്ഥാനുമായുള്ള സംഘര്‍ഷം രൂക്ഷമാകുന്നതോടെയാണ് കരസേനാ മേധാവി ടെറിട്ടോറിയല്‍ ആര്‍മിയിലെ ഉദ്യോഗസ്ഥരെയും എന്റോള്‍ ചെയ്ത ഉദ്യോഗസ്ഥരെയും സജീവ സേവനത്തിനായി വിളിച്ചിരിക്കുന്നത്.

ടെറിട്ടോറിയല്‍ ആര്‍മിയുടെ നിലവിലുള്ള 32 ഇന്‍ഫന്‍ട്രി ബറ്റാലിയനുകളില്‍ 14 ബറ്റാലിയനുകളെയാണ് പ്രതിരോധ മന്ത്രാലയം ആദ്യഘട്ടത്തില്‍ തിരഞ്ഞെടുത്തിരിക്കുന്നത്. സതേണ്‍, ഈസ്റ്റേണ്‍, വെസ്റ്റേണ്‍, സെന്‍ട്രല്‍, നോര്‍ത്തേണ്‍, സൗത്ത് വെസ്റ്റേണ്‍, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍, ആര്‍മി ട്രെയിനിംഗ് കമാന്‍ഡ് എന്നിവയുള്‍പ്പെടെ വിവിധ കമാന്‍ഡുകളിലായി 14 ബറ്റാലിയനെ വിന്യസിക്കും.

ഇതുസംബന്ധിച്ച വിജ്ഞാപനം പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. 1948ലെ ടെറിട്ടോറിയല്‍ ആര്‍മി ചട്ടം 33 പ്രകാരമാണ് അടിയന്തര സേവനങ്ങള്‍ക്കായി ടെറിട്ടോറിയല്‍ ആര്‍മി ബറ്റാലിയനുകളെ സേവനത്തിനായി വിളിച്ചിരിക്കുന്നത്. അടിയന്തര സാഹചര്യങ്ങളില്‍ സൈന്യത്തിന് സഹായം നല്‍കുന്നതിനായാണ് ടെറിട്ടോറിയല്‍ ആര്‍മി ബറ്റാലിയനുകളെ അനുവദിച്ചിരിക്കുന്നത്.

എന്നാല്‍ യുദ്ധേതര ചുമതലകളിലാണ് ടെറിട്ടോറിയല്‍ ആര്‍മിയെ നിയോഗിച്ചിട്ടുള്ളത്. അവശ്യ സേവനങ്ങള്‍ പരിപാലിച്ചും ഇന്ത്യന്‍ സൈന്യത്തെ പിന്തുണയ്ക്കുന്ന ഒരു പാര്‍ട്ട് ടൈം റിസര്‍വ് സേനയാണ് ടെറിട്ടോറിയല്‍ ആര്‍മി. ടെറിട്ടോറിയല്‍ ആര്‍മി സേവനങ്ങള്‍ക്ക് സജ്ജമാകുന്നതോടെ സൈന്യത്തെ മുന്‍നിര പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കും.

Read more

ദേശീയ പ്രതിരോധം, ദുരന്ത നിവാരണം, പരിസ്ഥിതി സംരക്ഷണം എന്നിവയില്‍ ടെറിട്ടോറിയല്‍ ആര്‍മി ഒരു പ്രധാന പങ്ക് വഹിക്കുന്നു, ഇന്ത്യയുടെ സായുധ സേനയുടെ നിര്‍ണായക സഹായിയായി പ്രവര്‍ത്തിക്കുന്നു. നിലവില്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഏകദേശം 50,000 പേര്‍ ഉള്‍പ്പെടുന്നു.