ജെജെപിയുമായി ലോക്‌സഭാ സീറ്റില്‍ തര്‍ക്കം; ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ രാജിവെച്ചു; പുതിയമന്ത്രി സഭ ഇന്ന്

ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ രാജിവെച്ചു. പുതിയ മന്ത്രിസഭ ഇന്നു വൈകിട്ട് സത്യപ്രതിജ്ഞ ചെയ്യും. എന്‍ഡിഎയിലെ സഖ്യകക്ഷിയായ ജെജെപിയുമായുള്ള ഭിന്നയ് രൂക്ഷമായതിനെ തുടര്‍ന്നാണ് രാജി. ഖട്ടല്‍ ലോക്സഭയിലേക്ക് മത്സരിക്കാനാണ് മുഖ്യമന്ത്രി പദം രാജിവെച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

ജെജെപി സഖ്യം ഉപേക്ഷിച്ച് സ്വതന്ത്രരുടെ പിന്തുണയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ലോക്സഭയിലേക്കുള്ള സീറ്റ് ചര്‍ച്ചകളാണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള സഖ്യം തകരാന്‍ കാരണം. ഹരിയാനയിലെ പത്തു സീറ്റുകളിലും ബിജെപിയാണ് കഴിഞ്ഞ തവണ ജയിച്ചത്.

ഇതില്‍ രണ്ടു സീറ്റുകള്‍ വേണമെന്ന് ജെജെപിയുടെ ആവശ്യമാണ് സര്‍ക്കാരിന്റെ രാജിക്ക് തന്നെ വഴിവെച്ചിരിക്കുന്നത്. സജ്ഞയ് ഭാട്ട്യ, നയിബ് സിംഗ് സൈനി എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണനയിലുള്ളത്. ഖട്ടര്‍ രാവിലെ 11നാണ് രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറിയത്.

ബിജെപി എംഎല്‍എമാരുടെയും സര്‍ക്കാരിനെ പിന്തുണക്കുന്ന സ്വതന്ത്ര എംഎല്‍എമാരുടെയും യോഗം ഖട്ടര്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്. 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷമില്ലാതിരുന്ന ബിജെപി ദുഷ്യന്ത് ചൗട്ടാലയുടെ നേതൃത്വത്തിലുള്ള ജെജെപിയുമായി ചേര്‍ന്ന് സഖ്യം രൂപീകരിക്കുകയായിരുന്നു.

90 അംഗ നിയമസഭയില്‍ ബിജെപിക്ക് 41 എംഎല്‍എമാരായിരുന്നു ഉണ്ടായിരുന്നു. കേവല ഭൂരിപക്ഷത്തിന് 46 പേരുടെ പിന്തുണ ആവശ്യമാണ്. നിലവില്‍ 41 എംഎല്‍എമാര്‍ക്ക് പുറമെ 6 സ്വതന്ത്രരുടെ പിന്തുണയും ബിജെപിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്.