'മണിപ്പൂര്‍ കത്തുന്നു, ലോക്‌സഭയില്‍ മോദി തമാശ പറഞ്ഞു ചിരിക്കുന്നു; എന്‍ഡിഎ അംഗങ്ങള്‍ മോദിക്ക് ആര്‍പ്പുവിളിക്കുന്നു'; ഇതൊരു പ്രധാനമന്ത്രിക്ക് ചേര്‍ന്ന രീതിയല്ലെന്ന് രാഹുല്‍ ഗാന്ധി

അവിശ്വാസ പ്രമേയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2 മണിക്കൂര്‍ നീണ്ട ലോക്‌സഭയിലെ പ്രസംഗത്തില്‍ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മണിപ്പൂരിലെ അക്രമ സംഭവങ്ങളേയും കൊലകളേയും കുറിച്ച് പറയുന്നതിന് പകരം ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തമാശ പറഞ്ഞു ചിരിക്കുകയായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. അദ്ദേഹത്തിന്റെ എന്‍ഡിഎ മുന്നണിയുടെ എംപിമാര്‍ ഓരോ വാക്കിലും ആര്‍പ്പു വിളിക്കുകയായിരുന്നു. ഇതൊരു പ്രധാനമന്ത്രിക്ക് ചേര്‍ന്ന രീതിയല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

മാസങ്ങളായി മണിപ്പുര്‍ കത്തുമ്പോള്‍ പാര്‍ലമെന്റില്‍ തമാശ പറയുകയും ആര്‍ത്തുചിരിക്കുകയും ചെയ്യുന്നത് ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ചേര്‍ന്നതല്ല. എഐസിസി ആസ്ഥാനത്തു നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധി ലോക്‌സഭയിലെ ഭരണപക്ഷ രീതികളിലുള്ള അമര്‍ഷം രേഖപ്പെടുത്തിയത്.

ലോക്സഭയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ പ്രധാനമന്ത്രി നല്‍കിയ രണ്ടു മണിക്കൂറിലധികം നീണ്ട മറുപടി പ്രസംഗത്തില്‍ മണിപ്പുരിനായി രണ്ടു മിനിറ്റു മാത്രമാണ് നീക്കിവച്ചതെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.

മണിപ്പുരിലെ അക്രമം തടയാന്‍ പ്രധാനമന്ത്രിക്ക് കഴിയും. പ്രധാനമന്ത്രിയുടെ പക്കല്‍ അതിനുള്ള സംവിധാനങ്ങളുണ്ട്. പക്ഷേ അദ്ദേഹം അതു ചെയ്യുന്നില്ല. പകരം അദ്ദേഹം പാര്‍ലമെന്റില്‍ നിന്ന് ചിരിക്കുകയാണ്. പ്രധാനമന്ത്രി മണിപ്പൂരില്‍ പോകുകയെങ്കിലും ചെയ്യണം. അവിടുത്തെ ഗോത്രവര്‍ഗക്കാരുമായി സംസാരിക്കണം. മണിപ്പുര്‍ സംസ്ഥാനം കത്തിക്കൊണ്ടിരിക്കുകയാണെന്നും അവിടെ ആളുകള്‍ മരിച്ചെന്നും പ്രധാനമന്ത്രി മറന്നതായി തോന്നുന്നു.

ഒരാള്‍ പ്രധാനമന്ത്രിയായിരുക്കുമ്പോള്‍ ഒരു പെറ്റി രാഷ്ട്രീയക്കാരനെ പോലെ സംസാരിക്കരുതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മണിപ്പൂരിനെ കുറിച്ചുള്ള അവിശ്വാസ പ്രമേയത്തില്‍ പ്രധാനമന്ത്രി കോണ്‍ഗ്രസിനേയും പ്രതിപക്ഷത്തേയും കുറിച്ച് രണ്ട് മണിക്കൂര്‍ പ്രസംഗിച്ചുവെന്നത് വല്ലാത്ത ദുരന്തമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അദ്ദേഹത്തിന്റെ സ്ഥാനത്തിന് ഒരു നീതിയും നല്‍കാത്ത നടപടിയായി പോയി അത്. ഇന്ത്യന്‍ സൈന്യത്തില്‍ തനിക്കു പൂര്‍ണ വിശ്വാസമുണ്ട്. സൈന്യത്തിന് 2-3 ദിവസത്തിനുള്ളില്‍ അവിടെ സമാധാനം കൊണ്ടുവരാന്‍ കഴിയുമെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ സര്‍ക്കാര്‍ അങ്ങനെ ചെയ്യുന്നില്ല. സര്‍ക്കാരിന്റെ പക്കലുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ മോദിയും കൂട്ടരും മടിയ്ക്കുകയാണ്.

പ്രധാനമന്ത്രി മണിപ്പൂരില്‍ പോകാത്തതിന് പിന്നില്‍ കൃത്യമായ അജണ്ടയുണ്ടെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

ഞാന്‍ 19 വര്‍ഷമായി രാഷ്ട്രീയത്തിലുണ്ട്, മിക്കവാറും എല്ലാ സംസ്ഥാനങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ മണിപ്പുരില്‍ ഞാന്‍ കണ്ടതും കേട്ടതും ഇതുവരെയില്ലാത്ത കാര്യങ്ങളാണ്. മണിപ്പുരിനെക്കുറിച്ച് പാര്‍ലമെന്റില്‍ സംസാരിച്ചതുപോലെ ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് എങ്ങനെ സംസാരിക്കാനാകുമെന്നു മനസ്സിലാകുന്നില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും മണിപ്പൂരില്‍ ഭാരതമാതാവിനെ കൊലപ്പെടുത്തിയെന്ന തന്റെ പരാമര്‍ശം പൊള്ളയായ വാക്കുകളല്ലെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റ് രേഖകളില്‍നിന്ന് ആദ്യമായി ഭാരത് മാതാ എന്ന വാക്കു നീക്കം ചെയ്തത് അപമാനകരമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.