മംഗളൂരു വെടിവെയ്പ്പ്: സി.ഐ.ഡി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

മംഗളുരുവില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന് പ്രതിഷേധത്തിനിടെ ഉണ്ടായ പൊലീസ് വെടിവെയ്പ്പില്‍ ജുഡിഷ്യല്‍ അന്വേഷണം ഇല്ല. സി.ഐ.ഡി അന്വേഷിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ അറിയിച്ചു. സംഭവത്തില്‍ പ്രതിപക്ഷം ജുഡിഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.

വ്യാഴാഴ്ചയുണ്ടായ വെടിവെയ്പ്പില്‍ മരിച്ചത് പ്രതിഷേധക്കാര്‍ തന്നെയാണെന്നാണ് പൊലീസിന്റെ വാദം. ബന്ധുക്കളുടെ വാദം തളളിയ പൊലീസ് മരിച്ചവരെ പ്രതികളാക്കി ഇന്നലെ കേസെടുത്തിരുന്നു. പൗരത്വ പ്രക്ഷോഭത്തിനെത്തിയപ്പോഴല്ല, ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് നൗഷീന്‍ മംഗളൂരു പൊലീസിന്റെ വെടിയേറ്റ് മരിച്ചത് എന്നായിരുന്നു ബന്ധുക്കള്‍ പറഞ്ഞത്. ഇത് തളളിക്കൊണ്ടാണ് മരിച്ച നൗഷീനും ജലീലും പ്രതിഷേധക്കാര്‍ തന്നെയെന്ന് വ്യക്തമാക്കി മംഗളൂരു പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

സംഘര്‍ഷത്തില്‍ പൊലീസെടുത്ത കേസില്‍ ജലീല്‍ മൂന്നാം പ്രതിയും നൗഷീന്‍ എട്ടാം പ്രതിയുമാണ്. ആകെ 77 പേര്‍ക്കെതിരെയാണ് കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിന് കേസ്. പൊതുമുതല്‍ നശിപ്പിച്ചെന്നും പൊലീസിനെ ആക്രമിച്ചെന്നും എഫ്‌ഐആറിലുണ്ട്. രണ്ടായിരത്തോളം പേരാണ് കലാപമുണ്ടാക്കാന്‍ ലക്ഷ്യമിട്ട് നഗരത്തില്‍ സംഘടിച്ചതെന്നാണ് പൊലീസ് വാദം. ഏഴായിരത്തോളം പേരാണ് അക്രമം നടത്തിയതെന്നായിരുന്നു നേരത്തെ മംഗളൂരു കമ്മീഷണര്‍ പി എസ് ഹര്‍ഷ പറഞ്ഞത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപയാണ് മുഖ്യമന്ത്രി നഷ്ടപരിഹാരം പ്രഖ്യാപിച്ചത്.

മംഗളൂരുവില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ ഇന്ന് രാവിലെ പിന്‍വലിച്ചെങ്കിലും നഗരത്തില്‍ നിരോധനാജ്ഞ ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ നിന്നും വ്യത്യസ്തമായി നഗരം ഇന്ന് കൂടുതല്‍ സജീവമാണ്. ബസുകളടക്കം വാഹനങ്ങള്‍ എല്ലാം നിരത്തിലോടുന്നുണ്ട്. കച്ചവടസ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. പ്രതിഷേധ പ്രകടനങ്ങളും വെടിവെയ്പ്പും നടന്ന ബന്ധര്‍ മേഖലയില്‍ അടക്കം നഗരത്തില്‍ ഇപ്പോഴും കനത്ത പൊലീസ് സുരക്ഷ തുടരുന്നു.