സ്ത്രീകള്‍ ഒറ്റയ്ക്ക് ഹജ്ജിന് പോകരുതെന്ന നിയമങ്ങള്‍ വിവേചനപരം, പോകാനാഗ്രഹിക്കുന്ന സ്ത്രീകളെ നറുക്കെടുപ്പില്‍ നിന്ന് ഒഴിവാക്കും

ഒറ്റയ്ക്ക് ഹജ്ജിന് പോകാന്‍ അപേക്ഷ നല്‍കിയ സ്ത്രീകളെ നറുക്കെടുപ്പില്‍ നിന്ന് ഒഴിവാക്കുമെന്ന് പ്രധാനമന്ത്രി. ഹജ്ജ്കര്‍മ്മങ്ങള്‍ ചെയ്യാനായി ഒറ്റയ്ക്ക് സ്ത്രീകള്‍ പോകരുതെന്ന് പറയുന്ന നിയമങ്ങള്‍ വിവേചനപരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ വര്‍ഷത്തെ അവസാനത്തെ മന്‍ കി ബാത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകവെയാണ് മോഡി ഹജ്ജിനെക്കുറിച്ച് പരാമര്‍ശം നടത്തിയത്.

ഹജ്ജിന് പോകുന്ന മുസ്ലീം സ്ത്രീകള്‍ക്ക് അനുകൂലമായ സാഹചര്യം ഒരുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതിനായി യാഥാസ്ഥിതികമായ നിയമങ്ങളില്‍ സര്‍ക്കാര്‍ മാറ്റം വരുത്തുകയാണ്. ഈ വര്‍ഷം 1300 സ്ത്രീകള്‍ പുരുഷന്മാരുടെ ഒപ്പമല്ലാത്ത ഹജ്ജിനു പോകാന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ഒറ്റയ്ക്കു പോകാനാഗ്രഹിക്കുന്ന സ്ത്രീകളെ നറുക്കെടുപ്പില്‍ നിന്ന് ഒഴിവാക്കുമെന്നും മോഡി പറഞ്ഞു.

2018 ലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ ആസിയാന്‍ രാജ്യങ്ങളുടെ തലവന്മാര്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയുടെ ചരിത്രത്തിലാദ്യമാണ് ഇത്. രാജ്യത്തിന്റെ അഭിവൃദ്ധിക്കുതകുന്ന ഈ കാര്യം എല്ലാവര്‍ക്കും സന്തോഷം നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ശബരിമലയില്‍ നടത്തിവരുന്ന പുണ്യം പൂങ്കാവനം ശുചിത്വ പരിപാടിയെ പ്രധാനമന്ത്രി പ്രസംഗത്തില്‍ അനുമോദിച്ചു.

ജാതിയത, വര്‍ഗീയത, തീവ്രവാദം, അഴിമതി തുടങ്ങിയ എല്ലാ നീചപ്രവണതകളില്‍ നിന്നും മുക്തമായ പുതിയ ഇന്ത്യയെയാണ് പുതുവര്‍ഷത്തില്‍ വിഭാവനം ചെയ്യുന്നതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.